എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സ്വകാര്യ ബസ് ജീവനക്കാരായ മൂന്ന് പേരെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി ചോയ്സ് റോഡ് മേക്കാറപറമ്പിൽ നഹാസ് (28), സഹോദരൻ നസറുദ്ദീൻ (38), കുമ്പളങ്ങി പുളിക്കൽ വീട്ടിൽ ബ്രിസ്റ്റോ മാത്യു (30) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റ് 28-ന് രാത്രി 7.45-ഓടെ എറണാകുളം നോർത്ത് ടൗൺഹാളിന് മുൻവശത്തായിരുന്നു സംഭവം. കോന്തുരുത്തി സ്വദേശിയായ അബൂബക്കറിന്റെ മകനും ഓട്ടോ ഡ്രൈവറുമായ ഹാഷിം (54) ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലേക്ക് KL-43-L-6677 നമ്പർ ‘സജിമോൻ’ എന്ന സ്വകാര്യ ബസ് അപകടകരമായ രീതിയിൽ ഇടിക്കാൻ വന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്താലാണ് പ്രതികൾ ഹാഷിമിനെ കയ്യേറ്റം ചെയ്തത്.
ബസ് ജീവനക്കാർ ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്നതിന്റെ വീഡിയോ ഷാനവാസ് എന്ന ഫേസ്ബുക്ക് പേജിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട സെൻട്രൽ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടർന്ന് സെൻട്രൽ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നിർദ്ദേശപ്രകാരം സെൻട്രൽ സി.ഐ അനീഷ് ജോയിയുടെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർമാരായ സർജ്ജു, രാജേഷ് ചെല്ലപ്പൻ, സി.പി.ഒമാരായ മനീഷ് പി.എം, വിപിൻദാസ് സി.എസ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തത്.

















