‘കേരളം’ എന്ന് പേര് മാറ്റുന്നതിന് പണം അനാവശ്യമായി ചെലവഴിക്കേണ്ടെന്ന് സർക്കാർ. ഓഫീസ് നെയിം ബോർഡുകളും ഫലകങ്ങളും മാറ്റി സ്ഥാപിക്കേണ്ടതില്ല. നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുതെന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സർക്കുലർ ഇറക്കി. കേരള എന്ന് രേഖപ്പെടുത്തിയ നിലവിലുള്ള ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, ഫയലുകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് അച്ചടിച്ച സ്റ്റേഷനറി സാമഗ്രികൾ എന്നിവയുടെ നിലവിലുള്ള സ്റ്റോക്ക് പൂർണ്ണമായും തീരുന്നതുവരെ മഷി ഉപയോഗിച്ച് തിരുത്തൽ വരുത്തി ഉപയോഗിക്കേണ്ടതാണ്. സംസ്ഥാനത്തിൻ്റെ പേര് മാറ്റിയതിന്റെ പേരിൽ 2000 നിലവിലുള്ള സ്റ്റോക്ക് ഉപേക്ഷിക്കുകയോ പുതുതായി അച്ചടിക്കുകയോ ചെയ്യേണ്ടതില്ല.
സാങ്കേതികമായി സാധ്യമായിടത്ത് ഇംഗ്ലീഷിൽ “Kerala” എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്, അധികമായി “m” എന്ന അക്ഷരം ചേർത്ത് “Keralam” എന്നാക്കി മാറ്റാവുന്നതും അതുപോലെ, മലയാളത്തിൽ “കേരള” എന്നത് “0” അടയാളം ചേർത്ത് “കേരളം” എന്നാക്കി മാറ്റാവുന്നതുമാണ്. ഇത്തരം മാറ്റങ്ങൾ സൈൻബോർഡുകൾക്ക് പതിവ് പെയിന്റിംഗ്, അറ്റകുറ്റപ്പണി അല്ലെങ്കിൽ മാറ്റിസ്ഥാപിക്കൽ ആവശ്യമായി വരുന്ന അവസരത്തിൽ, ക്രമാനുസൃതമായി നടത്താവുന്നതാണെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ സർക്കുലറിൽ പറയുന്നു.
സംസ്ഥാനത്തിൻ്റെ പേര് മാറ്റിയതിൻ്റെ പേരിൽ മാത്രം ഫർണിച്ചർ, വാഹനങ്ങൾ, ഉപകരണങ്ങൾ, സ്റ്റേഷനറി, സൈൻബോർഡുകൾ, മുദ്രകൾ, ബോർഡുകൾ, പ്രസിദ്ധീകരണങ്ങൾ അല്ലെങ്കിൽ മറ്റ് സർക്കാർ സ്വത്തുക്കൾ എന്നിവ അവയുടെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് മാറ്റിസ്ഥാപിക്കുന്നതിനായി യാതൊരു ചെലവും വഹിക്കേണ്ടതില്ല. ഭരണപരമോ പ്രവർത്തനപരമോ ആയ നിർബന്ധിത സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരിയുടെ പ്രത്യേക അനുമതിയോടെ മാത്രം അത്തരം മാറ്റങ്ങൾ വരുത്താവുന്നതാണ്.
ഉപയോഗം കൊണ്ട് ഉണ്ടാകുന്ന തേയ്‌മാനം, കാലഹരണപ്പെടൽ, കേടുപാട്, ഉപയോഗയോഗ്യമായ കാലാവധി പൂർത്തിയാകൽ തുടങ്ങിയ കാരണങ്ങളാൽ സാമഗ്രികൾ മാറ്റിസ്ഥാപിക്കേണ്ടിവരുന്ന പക്ഷം, അത് സാധാരണ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ആവശ്യാനുസരണം “Keralam”/”കേരളം” എന്ന പുതുക്കിയ പേര് ചേർക്കേണ്ടതാണ്. ഇനി മുതൽ നടത്തുന്ന എല്ലാ അച്ചടിജോലികളിലും, സ്റ്റേഷനറി, ഫോമുകൾ, സൈൻബോർഡുകൾ, നെയിം ബോർഡുകൾ, ഔദ്യോഗിക മുദ്രകൾ എന്നിവയുടെ പുതിയ വാങ്ങലിലും നിർമ്മാണത്തിലും, ആവശ്യാനുസരണം “Keralam”/”കേരളം” എന്ന പുതുക്കിയ സംസ്ഥാനനാമം ഉൾപ്പെടുത്തണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
Story Highlights : The government states that wasteful expenditure should be avoided for the name change to ‘Keralam’

















