Kerala

പൊലീസുകാരെയും കബളിപ്പിച്ചു; ഐപിഎസ് ട്രെയ്‌നി വ്യാജൻ | fake-ips-trainee-aditya-pk-ips-arrested-in-kottayam-for-fraud-and-pocso-case.amp

നടൻ ദുൽഖർ സൽമാൻ അവതരിപ്പിച്ച ഐപിഎസ് ട്രെയ്‌നി കഥാപാത്രത്തിന്റെ പേരാണിതെന്നും പൊലീസ് കണ്ടെത്തി

ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പൊലീസുകാരെയടക്കം കബളിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലാണ് അറസ്റ്റ്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഐപിഎസ് ട്രെയ്‌നി എന്ന പേരിൽ വിവിധ കേസുകളിൽ ഇടപെട്ടിരുന്ന വടവാതൂർ പാത്തുകളത്തിൽ വീട്ടിൽ ആദിത്യൻ പി.കിഷോറിനെയാണ് (22) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ബാറിൽ എയർഗൺ ചൂണ്ടിയതിനും സോളർ, വിദേശപഠനം എന്നിവ വാഗ്ദാനം ചെയ്ത് പണം തട്ടിയതിനും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

2023 ബാച്ച് ബിഹാർ കേഡർ ഉദ്യോഗസ്ഥനായ ‘ആദിത്യൻ പി.കെ. ഐപിഎസ്’ എന്നു പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ‘വിക്രമാദിത്യൻ’ എന്ന മലയാള സിനിമയിൽ നടൻ ദുൽഖർ സൽമാൻ അവതരിപ്പിച്ച ഐപിഎസ് ട്രെയ്‌നി കഥാപാത്രത്തിന്റെ പേരാണിതെന്നും പൊലീസ് കണ്ടെത്തി. കോട്ടയം കലക്ടറേറ്റിലെ ജീവനക്കാരിയായ യുവതിക്ക് ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷത്തോളം രൂപ തട്ടിയെന്ന പരാതിയിലാണ് ഇയാൾ ഏറ്റവും ഒടുവിൽ ഇടപെട്ടത്. യുവതിക്കും ഭർത്താവിനുമൊപ്പം ഏജൻസി ഉടമകളുടെ എറണാകുളം മുളവുകാടുള്ള വീട്ടിലെത്തിയ ആദിത്യൻ അവരെ ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ തിരികെ വാങ്ങി നൽകി. ശേഷിക്കുന്ന പണം നൽകുമ്പോൾ തിരികെ നൽകാമെന്നു പറഞ്ഞ് ഏജൻസി ഉടമകളുടെ വാഹനം തുടർന്ന് പിടിച്ചെടുത്ത്, കോട്ടയത്തേക്കു പോന്നു. ഇതിനിടെ പ്രതിഫലമായി 20,000 രൂപ ഗൂഗിൾ പേയിലൂടെ വാങ്ങി.

ഏജൻസി ഉടമകളുടെ പരാതിയിൽ ആദിത്യനെ വിളിച്ച വരാപ്പുഴ എസ്ഐയോട് ‘ഐപിഎസുകാരോടു സംസാരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ലേ..? എന്നു ചോദിച്ച് വിരട്ടുകയും ചെയ്തു. തുടർന്ന് കലക്ടറേറ്റിലെ ജീവനക്കാരി കോട്ടയം ഡിവൈഎസ്‌പി ഓഫിസിൽ ആദിത്യനെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. പണം നൽകിയ ഗൂഗിൾ പേ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ 17 വയസ്സുകാരിയും പത്തനംതിട്ട സ്വദേശിയുമായ പെൺസുഹൃത്താണ് ഫോൺ എടുത്തത്. ഐപിഎസ് ട്രെയ്‌നിയെന്നു പറഞ്ഞാണ് ബന്ധം തുടങ്ങിയതെന്നും പീഡിപ്പിച്ചതിനു ശേഷം ഫോണെടുക്കുന്നില്ലെന്നും പെൺകുട്ടിയും സ്ഥിരീകരിച്ചു. തുടർന്നായിരുന്നു പോക്സോ ചുമത്തിയുള്ള അറസ്റ്റ്. പത്തനംതിട്ട കീഴ്‌വായ്‌പൂരിൽ സോളർ വച്ചു നൽകാമെന്നു പറഞ്ഞ് ഒരു ലക്ഷം രൂപ തട്ടിയ കേസിലും കൈതേപ്പാലം ബാറിൽ എയർഗൺ ഉയർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലും പ്രതിയാണ്.

ഇടുക്കി ഉപ്പുതറയിലെ ഒരു വീട്ടിൽ കുടുംബവഴക്ക് നടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് മാസങ്ങൾക്കു മുൻപ് പൊലീസ് സംഘം അവിടെയെത്തിയത്. എന്നാൽ അവരെ കാത്ത് ഒരു ‘ഐപിഎസുകാരൻ’ ആ വീട്ടുമുറ്റത്തുണ്ടായിരുന്നു. പ്രശ്നമൊന്നും ഇല്ലെന്നും താൻ എല്ലാം പരിഹരിച്ചെന്നും പറഞ്ഞ് ‘ആദിത്യൻ പി.കെ. ഐപിഎസ്’ എല്ലാവരെയും തിരിച്ചയച്ചു. കോട്ടയംകാരനായ ഐപിഎസുകാരനെക്കുറിച്ച് ഇടുക്കി പൊലീസ് കോട്ടയത്ത് അന്വേഷിച്ചു. അതോടെ അങ്ങനെയൊരാളെ തപ്പി പൊലീസ് ഓട്ടം തുടങ്ങി. സകല റാങ്ക് പട്ടികകളും പരിശോധിച്ചെങ്കിലും ആദിത്യനെ കിട്ടിയില്ല. ആകെ കിട്ടുന്നത് വിക്രമാദിത്യൻ സിനിമയിലെ ആദിത്യനെ മാത്രം. ഇപ്പോൾ പരാതി നൽകിയിട്ടുള്ള പെൺസുഹൃത്തിന്റെ നിർദേശപ്രകാരം അവരുടെ കുടുംബപ്രശ്നത്തിലായിരുന്നു ഉപ്പുതറയിലെ ഇടപെടൽ.

ഇതിനിടെ മണർകാട് സ്റ്റേഷൻ പരിധിയിലെ വാഹനാപകടത്തിൽ ഇടപെടേണ്ടതില്ലെന്നു പറഞ്ഞ് സിആർപിഎഫ് ഇൻസ്‌പെകടർ എന്ന പേരിൽ മണർകാട് സ്റ്റേഷനിലേക്കും ആദിത്യന്റെ വിളിയെത്തി. ഒറ്റനോട്ടത്തിൽ ഐപിഎസ് തോന്നിപ്പിക്കുന്ന വസ്ത്രധാരണവും സംസാരവും ഉറപ്പാക്കിയായിരുന്നു തട്ടിപ്പുകൾ. നിയമ സംബന്ധിയായ, പൊലീസ് സംബന്ധിയായ വാക്കുകൾ സംസാരത്തിൽ ഉൾപ്പെടുത്തി പൊലീസിനു പോലും സംശയം ഒഴിവാക്കി. ഇലക്ട്രോണിക്‌സിൽ ഐടിഐ വിദ്യാഭ്യാസം മാത്രമാണ് ഇയാൾക്ക് ഉള്ളതെന്നാണ് വിവരം. ഇൻസ്റ്റഗ്രാം വഴിയാണ് പരാതിക്കാരിയെ പരിചയപ്പെട്ടത്. പൊലീസ് വാഹനങ്ങൾക്ക് മുൻപിൽ നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. കൂടുതൽ ആളുകളെ ചൂഷണത്തിന് വിധേയമാക്കിയിട്ടുണ്ടോ എന്നതിലും അന്വേഷണം നടക്കുകയാണ്.ഓൺലൈൻ ടാക്സി കാർ ഓടിക്കുന്നതിനിടെയാണ് കലക്ടറേറ്റിലെ ജീവനക്കാരിയെ പരിചയപ്പെടുന്നത്. ഐ പിഎസ് ട്രെയ്‌നിയാണെന്നു പറഞ്ഞപ്പോഴാണ് തനിക്ക് ഏജൻസി പണം തിരികെ തരാനുണ്ടെന്ന കാര്യം ജീവനക്കാരി ഇയാളോട് പങ്കുവയ്ക്കുന്നത്. തുടർന്നാണ് ഇടപെട്ട് പണം വാങ്ങി നൽകിയത്.

ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യുവിന്റെ നിർദേശപ്രകാരം കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷിന്റെ നേതൃത്വത്തിൽ കോട്ടയം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജോസിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. എസ്ഐ വി.എസ്.ഗിരീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസ ർമാരായ ടി.കെ.രൂപേഷ്, അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസർ മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

STORY HIGHLIGHT : fake-ips-trainee-aditya-pk-ips-arrested-in-kottayam-for-fraud-and-pocso-case.amp