എത്ര പ്രാവശ്യം അബദ്ധത്തില്‍പ്പെട്ടാലും പണം കിട്ടുമെന്നു കേള്‍ക്കേണ്ട താമസം, മലയാളികളായ പ്രബുദ്ധരെല്ലാം ഏത് തട്ടിപ്പിനും തലവെച്ചു കൊടുക്കും. ആദ്യമൊക്കെ നല്ലതാണെന്നും ലാഭമാണെന്നും പറയുന്നവര്‍ തന്നെ മുച്ചൂടും തട്ടിപ്പുകാര്‍ കൊണ്ടു പോകുമ്പോള്‍ രക്ഷിക്കണേയെന്നു പറഞ്ഞ് നിലവിളിക്കും. പല മോഹന വാഗ്ദാനങ്ങളും തന്ന് പ്രലോഭിപ്പിച്ചാണ് തട്ടിപ്പു കമ്പനിയില്‍ ചേര്‍ത്തതെന്നും വെളിപ്പെടുത്തും. പണം മുഴുവന്‍ പോകുന്നതു വരെ തട്ടിപ്പു കമ്പനികള്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം മനസ്സില്‍ സൂക്ഷിച്ച്, കിട്ടുന്ന പണമെല്ലാം പോരട്ടേയെന്ന് വിചാരിക്കും. ഇതാണ് മലയാളിയുടെ അത്യാര്‍ത്തി. ഇത് മുതലെടുത്താണ് തട്ടിപ്പു കമ്പനികള്‍ വീണ്ടും വീണ്ടും വരുന്നത്. അതും പഴ കുപ്പിയില്‍ പുതിയ വീഞ്ഞ് നിറച്ചതു പോലെ.
ഇതാ തൃശൂരില്‍ നിന്നും സമാന രീതിയിലുള്ള തട്ടിപ്പു സംഘം വരികയാണ്. എല്ലാം പഴയ സംവിധാനങ്ങള്‍ തന്നെ. എന്നാല്‍, പറഞ്ഞു വിശ്വസിപ്പിക്കാന്‍ പുതിയ തന്ത്രങ്ങളെന്നു മാത്രം. മണി ചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ നേരിടുന്ന കമ്പനിയാണ് വീണ്ടും വരുന്നത്. ‘ഹൈറിച്ച്’ സെപ്റ്റംബറില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ സഹസ്ഥാപക ശ്രീനാ പ്രതാപന്‍ വ്യക്തമാക്കിയിരിക്കുന്നത്. നെറ്റ്വര്‍ക്കിങ് ഒഴിവാക്കിക്കൊണ്ട് പരമ്പരാഗത രീതിയില്‍ ബിസിനസ് പുനരാരംഭിക്കുമെന്നാണ് ഹൈറിച്ച് സൊസൈറ്റിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ ശ്രീനാ പ്രതാപന്‍ അവകാശപ്പെടുന്നത്. ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്ന ശ്രീനാ പ്രതാപന്റെ ദൃശ്യങ്ങള്‍ ഒരു യൂട്യൂബ് ന്യൂസ് ചാനല്‍ പുറത്തു വിട്ടിട്ടുണ്ട്.
ഭാവിയില്‍ കമ്പനി തിരിച്ചുവരുമ്പോള്‍ പുതിയ ബിസിനസിനെ പഴയ സംവിധാനവുമായി കൂട്ടിച്ചേര്‍ക്കുമെന്നാണ് അവര്‍ മീറ്റിംഗില്‍ പറയുന്നത്. കമ്പനി അടച്ചുപൂട്ടുകയും വിവിധ അന്വേഷണ ഏജന്‍സികളുടെ നിയമനടപടികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കമ്പനി തിരിച്ചുവരുമെന്ന വാഗ്ദാനം ഹൈറിച്ച് മാനേജ്മെന്റ് നടത്തുന്നത്. ഹൈറിച്ചിനെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി മുന്നോട്ടു വരുന്നതിനിടെ, ഇരകളായവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാനായി മാനേജ്മെന്റ് നടത്തുന്ന നീക്കങ്ങളുടെ ഏറ്റവും പുതിയ തെളിവാണ് ഇത്. താനും കമ്പനി ചെയര്‍മാന്‍ കെ.ഡി. പ്രതാപനും ഹൈറിച്ച് അംഗങ്ങള്‍ ഇപ്പോഴും ദുരിതമനുഭവിക്കുന്നത് കണ്ടുനില്‍ക്കാന്‍ കഴിയാത്തതിനാലാണ് പുതിയ തീരുമാനമെടുത്തതെന്നാണ് വിശദീകരണം.
എല്ലാവരെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ നീങ്ങുന്നത്. ഹൈറിച്ച് സൊസൈറ്റി എന്ന കൂട്ടായ്മയുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് അംഗങ്ങളോട് ഇക്കാര്യങ്ങള്‍ ശ്രീന പ്രതാപ് വിശദീകരിച്ചത്. ഇരകളായവര്‍ പരാതിപ്പെടുന്നത് വൈകിപ്പിക്കാന്‍ വേണ്ടി കമ്പനി ഉടമകള്‍ നടത്തുന്ന വൈകാരികമായ നീക്കങ്ങളുടെ തെളിവുകളാണ് ശ്രീനാ പ്രതാപന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത്. ഹൈറിച്ചില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നതിന് ഇപ്പോള്‍ തന്നെ പരാതി നല്‍കണമെന്ന പ്രചാരണം ശരിയല്ലെന്നും ശ്രീനാ പ്രതാപന്‍ യോഗത്തില്‍ പറഞ്ഞു. വിധി വന്നശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ പരാതി നല്‍കിയാല്‍ മതിയെന്നാണ് അവര്‍ പറയുന്നത്.
കേസുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ ഹൈറിച്ചിന് ബഡ്സ് ആക്ട് ബാധകമാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കമ്പനി തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ യോഗത്തില്‍ പറഞ്ഞു. കമ്പനിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള പ്രതീക്ഷ നിലനിര്‍ത്തുന്നതിലൂടെ നിയമനടപടികളിലേക്ക് പോകുന്നതില്‍ നിന്ന് അംഗങ്ങളെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് മാനേജ്മെന്റ് നടത്തുന്നത് എന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. സ്ഥാപനം അടച്ചുപൂട്ടുകയും നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടും കമ്പനി തിരിച്ചുവരുമെന്ന പ്രചാരണം വിശ്വസിച്ച് ഇപ്പോഴും പരാതിനല്‍കാതെ കഴിയുന്ന നിരവധി ഇരകളുണ്ട്.
യോഗത്തില്‍ ഹൈറിച്ചിനെതിരെയുള്ള പരാതികളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ശ്രീനാ പ്രതാപന്‍ നടത്തിയിട്ടുണ്ട്. കമ്പനിയില്‍നിന്ന് പണം ലഭിച്ചിരുന്ന കാലത്ത് മാനേജ്മെന്റിനെ ദൈവങ്ങളെപ്പോലെ കണ്ടിരുന്ന അംഗങ്ങള്‍ ഇപ്പോള്‍ മോശമായി വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നാണ് അവരുടെ വാദം. ഹൈറിച്ചിനെതിരെ നല്‍കുന്ന വഞ്ചനാക്കേസുകള്‍ നിലനില്‍ക്കില്ലെന്നും അവര്‍ യോഗത്തില്‍ അവകാശപ്പെട്ടിട്ടുണ്ട്. ഒപ്പം കമ്പനിക്കെതിരെ കേസ് നല്‍കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയിലായ ഹൈറിച്ച് അംഗങ്ങള്‍ക്ക് സഹായം എത്തിക്കാനായി മാനേജ്മെന്റ് ശ്രമിക്കുന്നുവെന്നും ശ്രീനാ പ്രതാപന്‍ യോഗത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വീട് ജപ്തി ഒഴിവാക്കുന്നതിനും മക്കളുടെ വിവാഹം നടത്തുന്നതിനുമടക്കം വിവിധ ആവശ്യങ്ങളുമായി അംഗങ്ങള്‍ തന്നെ സമീപിക്കാറുണ്ടെന്ന് വ്യക്തമാക്കിയ ഇവര്‍, പിടിച്ചുവച്ചിരിക്കുന്ന ഫണ്ടിന്റെ പലിശത്തുകയില്‍നിന്ന് ആവശ്യക്കാര്‍ക്ക് പണം ലഭ്യമാക്കാന്‍ ഇടപെടുമെന്നാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഇതിനായി ഹൈറിച്ച് സൊസൈറ്റി വഴി സഹായം ആവശ്യമുള്ളവരെ കണ്ടെത്തുമെന്നും അംഗങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും ശ്രീനാ പ്രതാപന്‍ അവകാശപ്പെട്ടു.
മള്‍ട്ടി-ലെവല്‍ മാര്‍ക്കറ്റിംഗിന്റെയും ഇ-കോമേഴ്‌സിന്റെയും മറവില്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് ആളുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ഒരു സ്ഥാപനമാണ് ഹൈറിച്ച്. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി സ്വകാര്യ ലിമിറ്റഡ് എന്ന കമ്പനി സാധാരണ സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോമുകളുടെയും മാതൃകയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍, ഇതിന്റെ ഇതിന്റെ യഥാര്‍ത്ഥ പ്രവര്‍ത്തനം ഒരു മണി ചെയിന്‍ അഥവാ പിരമിഡ് സ്‌കീം ആയിരുന്നു. 126 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തിയതിനു പിന്നാലെയാണ് സ്ഥാപനത്തിന്റെ കൂടുതല്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുവരുന്നത്.
വ്യക്തികള്‍ക്ക് 750 രൂപ നല്‍കി കമ്പനിയില്‍ അംഗങ്ങളാകാമായിരുന്നു. അതിനുശേഷം പുതിയ ആളുകളെ തങ്ങള്‍ക്കടിയില്‍ അംഗങ്ങളാക്കി ചേര്‍ത്താല്‍ കമ്മീഷന്‍ ലഭിക്കുമെന്നതായിരുന്നു ഇതിന്റെ ആദ്യ ഘട്ടം. കോവിഡ് കാലത്തെ സാഹചര്യം കൂടി മുതലെടുത്ത്, കമ്പനി ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയില്‍ പുതിയ വ്യാജ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. തങ്ങളുടെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം, ഡിജിറ്റല്‍ കറന്‍സി അഥവാ എച്ച്ആര്‍ കോയിന്‍ എന്നിവയിലേക്ക് ഇവര്‍ വലിയ ലാഭം ലഭിക്കുമെന്ന് പ്രലോഭിപിച്ച് നിക്ഷേപം സ്വീകരിച്ചു. 10000 രൂപയോ അതിന് മുകളിലോ നിക്ഷേപിച്ചാല്‍ പ്രതിമാസം ഉയര്‍ന്ന പലിശയും ലാഭവിഹിതവും നല്‍കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. പ്രാരംഭ ഘട്ടത്തില്‍ ചേര്‍ന്നവര്‍ക്ക് ഉയര്‍ന്ന ലാഭം നല്‍കിയതോടെ കൂടുതല്‍ ആളുകള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടു.
നിയമാനുസൃതമായ ഡയറക്ട് സെല്ലിംഗ് ബിസിനസാണ് ഹൈറിച്ച് നടത്തുന്നത് എന്ന് അവകാശപ്പെട്ടെങ്കിലും, ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം ലഭിച്ചിരുന്നത് പുതിയ ആളുകളെ ചേര്‍ക്കുന്നതിലൂടെ മാത്രമാണ്. അതുപോലെ ആര്‍ബിഐ, സെബി പോലെയുള്ള സാമ്പത്തിക അതോറിറ്റികളുടെ യാതൊരു അനുമതിയും ഇല്ലാതെയാണ് കമ്പനി നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. കമ്പനിയുടെ പ്രധാന വരുമാനം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിലൂടെയല്ലെന്നും മാണി ചെയിനിലൂടെയാണെന്നും പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായി.
കേരള പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയ പരിശോധനകളില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 1600 കോടി രൂപയിലധികം കമ്പനി തട്ടിയെടുത്തു എന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച തുകയില്‍ വലിയൊരു പങ്ക് വിദേശ രാജ്യങ്ങളിലേക്ക് ഹവാല മാര്‍ഗ്ഗത്തിലൂടെ കടത്തിയതായും അനധികൃത ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങള്‍ക്ക് ഉപയോഗിച്ചതായും കണ്ടെത്തി. കമ്പനി ഉടമകളായ കെഡി പ്രതാപന്‍, ഭാര്യ ശ്രീന പ്രതാപന്‍ എന്നിവരുടെ നൂറുകണക്കിന് കോടി രൂപയുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും അന്വേഷണ ഏജന്‍സികള്‍ മരവിപ്പിച്ചു.
സാധാരണ മണി ചെയിന്‍ കമ്പനികള്‍ ഒട്ടും യാഥാര്‍ഥ്യമല്ലാത്ത ബിസിനസ് കാണിക്കുമ്പോള്‍, ഹൈറിച്ച് പലയിടത്തും ഫ്രാഞ്ചൈസി മാതൃകയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശാഖകള്‍ തുറന്നതാണ് ജനങ്ങള്‍ക്ക് വലിയ രീതിയില്‍ വിശ്വാസ്യത നല്‍കിയത്. തുടക്കത്തില്‍ നിക്ഷേപം നടത്തിയവര്‍ക്ക് കൃത്യമായി പണം തിരികെ നല്‍കിയതോടെ ഇവര്‍ മറ്റുള്ളവരെ കമ്പനിയിലേക്ക് ആകര്‍ഷിക്കുന്ന പ്രചാരകരായി മാറി. മിക്ക ആളുകളും ബന്ധുക്കളേയും സുഹൃത്തുക്കളേയും നാട്ടുകാരെയും ഹൈറിച്ചില്‍ ചേര്‍ത്തു. പലരും കിടപ്പാടം വരെ പണയം വച്ച് കൊള്ളപ്പലിശക്ക് പോലും വായ്പയെടുത്ത് ഹൈറിച്ചില്‍ നിക്ഷേപിച്ചു. കമ്പനിക്ക് പിടിവീണതോടെ ഇവരെല്ലാം കടുത്ത പ്രതിസന്ധിയിലായി. പലരും ആത്മഹത്യയുടെ വക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

















