കർണാടകയിലെ മാളിൽ ജോലി ചെയ്യുന്ന യുവതിയെ വീട്ടിൽവച്ച് അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ദാബ്ര നിവാസിയായ നന്ദിനി യാദവാണ് (21) കൊല്ലപ്പെട്ടത്. യുവതി അന്യ സംസ്ഥാനത്തു ജോലിക്കു പോയതും തലമുടിയുടെ നീളം വെട്ടിക്കുറച്ചതും വീട്ടുകാർക്ക് എതിർപ്പായിരുന്നു. ഒപ്പം ജോലിസ്ഥലത്തുള്ള യുവാവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതിനെയും കുടുംബം എതിർത്തു. എന്നാൽ യുവാവ് സഹോദര തുല്യനാണെന്നാണ് യുവതി പറഞ്ഞിരുന്നത്. രക്ഷാബന്ധൻ ആഘോഷത്തിനാണ് യുവാവിനെ നന്ദിനി വീട്ടിലേക്ക് കൊണ്ടുവന്നത്.
നന്ദിനിയെ പിതാവ് ഭഗവാൻ സിങ് യാദവും അമ്മാവൻ സന്തോഷ് സിങ് യാദവും ചേർന്നാണ് കൊലപ്പെടുത്തിയത്. ഈ സമയം യുവതിയുടെ സഹോദരിയേയും അമ്മയെയും മറ്റൊരു മുറിയിൽ പൂട്ടിയിട്ടു. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്ദിനിക്കൊപ്പം എത്തിയ യുവാവിനെയും പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു.
മുടി വെട്ടിയതും ഒപ്പം മറ്റൊരു സംസ്ഥാനത്ത് ജോലിക്കുപോയതിലൂടെ മകൾ കുടുംബത്തിനു നാണക്കേട് ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് പ്രതികൾ നന്ദിനിയെ ആക്രമിച്ചത്. തുടർന്ന് നന്ദിനിയുടെ തല ചുമരിൽ ഇടിക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്തു. ഒടുവിൽ യുവതിയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവും അമ്മാവനും രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട അയൽക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് അന്വേഷണത്തിലാണ് നന്ദിനിയുടെ പിതാവ് പിടിയിലായത്.

















