ഇറ്റലിയുടെ രണ്ടാംലോകയുദ്ധാനന്തര ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാരെന്ന റെക്കോഡ് നേട്ടം ഇനി ജോർജിയ മെലോണിയുടെ വലതുപക്ഷസർക്കാരിന് സ്വന്തം. വെള്ളിയാഴ്ചയോടെ അധികാരത്തിൽ 1413 ദിവസം തികച്ച മെലോണി, മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്‌കോണിയുടെ റെക്കോഡാണ് മറികടന്നത്. മെലോണിയുടെ നേട്ടത്തിൽ അഭിനന്ദനവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോയും രംഗത്തെത്തി.
ഇറ്റാലിയൻ ജനതയ്ക്ക് അവരുടെ നേതൃത്വത്തിലുള്ള വിശ്വാസമാണ് ഈ നാഴികക്കല്ലിലൂടെ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മെലോണിയെ തന്റെ ‘സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യ-ഇറ്റലി പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം (India-Italy Special Strategic Partnership) കൂടുതൽ ദൃഢമാക്കുന്നതിൽ അവരുടെ സൗഹൃദം ഒരു പ്രധാന പങ്കുവഹിച്ചതായും വ്യക്തമാക്കി. എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
‘രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി മാറിയ എന്റെ സുഹൃത്ത് പ്രധാനമന്ത്രി മെലോണിക്ക് അഭിനന്ദനങ്ങൾ. ഈ നാഴികക്കല്ല് ഇറ്റാലിയൻ ജനതയ്ക്ക് അവരുടെ നേതൃത്വത്തിലുള്ള വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതിഫലനമാണ്. ഇന്ത്യ-ഇറ്റലി പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ അവരുടെ സൗഹൃദം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് സമൃദ്ധമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി നമ്മുടെ സഹകരണം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വരും വർഷങ്ങളിലും അവരുടെ തുടർച്ചയായ വിജയത്തിനായി എന്റെ ആശംസകൾ നേരുന്നു.’ അദ്ദേഹം കുറിച്ചു.

















