ഖത്തറിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികൾക്കെതിരെ ഒരുവിധ ശിക്ഷാനടപടികളും പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂൾ ജീവനക്കാർ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
കുട്ടികളുടെ ആത്മാഭിമാനവും മാനസിക, ശാരീരിക ആരോഗ്യവും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വിദ്യാർഥികൾക്കെതിരെ ശാരീരികവും മാനസികവും വാക്കാലുള്ളതുമായ എല്ലാ ശിക്ഷാ നടപടികളും വിലക്കുന്ന സർക്കുലറാണ് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്‌കൂൾ ആൻഡ് സ്റ്റുഡന്റ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയത്.
സ്‌കൂൾ പ്രിൻസിപ്പൽമാർക്കാണ് ഇതു സംബന്ധിച്ച നിർദേശം കൈമാറിയത്. പ്രൊഫഷണൽ പെരുമാറ്റച്ചട്ടം മുൻനിർത്തി എല്ലാ അധ്യാപകരും ജീവനക്കാരും വിദ്യാർഥികളോട് മാന്യമായി പെരുമാറണമെന്ന് സർക്കുലർ ആവശ്യപ്പെടുന്നു.
വിദ്യാർഥികളുടെ അച്ചടക്കലംഘനങ്ങൾ പരിഹരിക്കുന്നതിന് മന്ത്രാലയം അംഗീകരിച്ച നയങ്ങൾക്കും നിർദേശങ്ങൾക്കും അനുസൃതമായി ശാസ്ത്രീയവും വിദ്യാഭ്യാസപരവുമായ രീതികൾ ഉപയോഗിക്കണം.
നിർദേശങ്ങൾ ലംഘിച്ച് വിദ്യാർഥികളെ മാനസികമായോ ശാരീരികമായോ ഉപദ്രവിക്കുന്ന ജീവനക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. വിദ്യാർഥികൾക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിന് സ്‌കൂൾ ജീവനക്കാർ നൽകുന്ന സേവനങ്ങളെ മന്ത്രാലയം അഭിനന്ദിച്ചു.

















