ഖത്തറിൽ അനധികൃത പാർക്കിങ്ങുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. വീടുകൾ, വാണിജ്യസ്ഥാപനങ്ങൾ എന്നിവയ്ക്കു മുമ്പിലുള്ള പാർക്കിങ്ങുകളിൽ ശ്രദ്ധ വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
നിയമലംഘനങ്ങൾക്ക് പിഴയൊടുക്കേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകി. അനധികൃത പാർക്കിങ് സുഗമമായ വാഹനഗതാഗതത്തെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
കഫേകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മുന്നിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ട്രാഫിക് നിയമലംഘനമാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. വീടുകളുടെയും കെട്ടിടങ്ങളുടെയും പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള വഴികളും തടസ്സപ്പെടുത്തി വാഹനങ്ങൾ നിർത്തിയിടുന്നതിനെതിരെ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങൾ വഴി മന്ത്രാലയം ജാഗ്രതാ നിർദേശം കൈമാറിയിരുന്നു.
ഇത്തരത്തിൽ പാർക്ക് ചെയ്താൽ ട്രാഫിക് നിയമത്തിലെ വകുപ്പ് 78, അനുബന്ധം 4 പ്രകാരം 300 റിയാൽ പിഴ ഈടാക്കും. ഡ്രൈവിങ് റെക്കോർഡിൽ മൂന്ന് ട്രാഫിക് പോയിന്റും ചുമത്തും. ഇത്തരം പാർക്കിങുകൾ മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഇല്ലാതാക്കുന്നതാണ്.
വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ വഴികൾ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു. ഗതാഗത മന്ത്രാലയത്തിന്റെ കണക്കു പ്രകാരം രാജ്യത്തെ അനധികൃത പാർക്കിങ്ങ് ലംഘനങ്ങളിൽ അഞ്ചിലൊന്നും വഴി തടസ്സപ്പെടുത്തിയുള്ളതാണ്.

















