വീട്ടുജോലിക്കാരെ നിയമിക്കുന്നവർക്കും റിക്രൂട്ടിങ് ഏജൻസികൾക്കുമുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.. വീട്ടുജോലിക്കാർ, ഡ്രൈവർമാർ, ഹോം നഴ്സുമാർ തുടങ്ങി 19 തൊഴിൽ വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ വ്യവസ്ഥകൾ നടപ്പിലാക്കിയിരിക്കുന്നത്.
തൊഴിലാളികളുടെ അവകാശങ്ങളും തൊഴിലുടമകളുടെ ബാധ്യതകളും കൃത്യമായി നിർവചിക്കുന്ന ഈ നിയമത്തിൽ വീഴ്ച വരുത്തിയാൽ കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ഒരു കോടി ദിർഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാവുന്നതാണ്.
തൊഴിലാളികൾക്ക് ആഴ്ചയിൽ ശമ്പളത്തോടുകൂടിയ അവധിയും പ്രതിദിനം കുറഞ്ഞത് 12 മണിക്കൂർ വിശ്രമവും (ഇതിൽ 8 മണിക്കൂർ തുടർച്ചയായിരിക്കണം) ഉറപ്പാക്കണമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ 30 ദിവസത്തെ വാർഷിക അവധി, രണ്ടുവർഷത്തിലൊരിക്കൽ നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ്, കൃത്യസമയത്ത് ശമ്പളം നൽകൽ, മികച്ച താമസം, ഭക്ഷണം, ചികിത്സാ സൗകര്യങ്ങൾ എന്നിവയും തൊഴിലുടമ നിർബന്ധമായും നൽകേണ്ടതാണ്.
തൊഴിലാളികളുടെ പാസ്‌പോർട്ടോ തിരിച്ചറിയൽ രേഖകളോ പിടിച്ചുവെക്കാനോ അവരുടെ സമ്മതമില്ലാതെ മറ്റ് ജോലികൾ ചെയ്യിക്കാനോ പാടില്ലെന്നും കർശന മുന്നറിയിപ്പുണ്ട്.
തൊഴിലാളികളിൽ നിന്ന് യാതൊരുവിധ കമ്മീഷനോ ഫീസോ ഈടാക്കാൻ പാടില്ല. ലൈസൻസില്ലാതെ റിക്രൂട്ട്മെന്റ് നടത്തിയാൽ വലിയ തുക പിഴയും തടവും ലഭിക്കും.
വിവിധ നിയമലംഘനങ്ങൾക്ക് തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴ തുക വർദ്ധിക്കുകയും, ഒരു വർഷത്തിനുള്ളിൽ കുറ്റം ആവർത്തിക്കുകയാണെങ്കിൽ ശിക്ഷ ഇരട്ടിയാക്കുകയും ചെയ്യും.
തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ മാനവശേഷി മന്ത്രാലയത്തിന്റെ അനുരഞ്ജന സംവിധാനവും കോടതികളും ഒരുക്കിയിട്ടുണ്ട്.

















