വെയില്‍ താഴ്ന്ന് ഇരുട്ടു പടര്‍ന്നാല്‍, എല്ലാവരും സ്വന്തം വീടുകളില്‍ അഭയം തേടും. എന്നാല്‍, വീടില്ലാത്തവരോ ?. വീടുവെയ്ക്കാന്‍ ഇടമില്ലാത്തവരോ ?. ആകെയുള്ള സ്ഥലം കബളിപ്പിച്ച് തട്ടിയെടുത്താലോ ?. നിയമത്തിന്റെ എല്ലാവശങ്ങളും ചതിക്കു വേണ്ടി ഒരുക്കിയെടുത്താലോ ?. അനാഥമാകുന്ന മനുഷ്യരുടെ കണ്ണീരും നിലവിളിയും അലച്ചിലും ആരും കാണില്ല കേള്‍ക്കില്ല. അവര്‍ പോകുന്നത് എങ്ങോട്ടെന്നോ, ജീവിക്കുന്നത് എങ്ങനെയെന്നോ തിരക്കില്ല. മേല്‍വിലാസം പോലുമില്ലാതെ എവിടെയെങ്കിലും വീണു മരിക്കും. തിരുവനന്തപുരം ജില്ലയില്‍ പേയാട് കാക്കുളം ചെരുവിള പുത്തന്‍ വീട്ടില്‍ വസന്ത എന്ന 67 കാരിയുടെ ജീവിതം പെരുവഴിയിലായ കഥയും ഇങ്ങനെയാണ്. ഇറക്കി വിട്ടതോ രക്തബന്ധുക്കളും. വസന്തയുടെ സ്വന്തം സഹോദരിയുടെ മകള്‍ സുഗന്ധിയും ഭര്‍ത്താവ് ബിജുമോന്റെയും കൂര്‍മ്മ ബുദ്ധിയില്‍ വിരിഞ്ഞ ചതിയില്‍പ്പെട്ടാണ് വസന്തയുടെ സ്ഥാവര ജംഗമ വസ്തുക്കളും ജീവിതവും പെരുവഴിയിലായത്.
ഇതൊരു വാര്‍ത്തയോ, ഹ്യൂമന്‍ ഇന്ററസ്റ്റഡ് സ്‌റ്റോറിയോ ആയി കാണണമെന്നില്ല. നീതി നിഷേധിക്കപ്പെട്ട്, നിയമത്തിന്റെ പിന്‍ബലമില്ലാതെ പച്ചയായ ജീവിത സാഹചര്യങ്ങളില്‍ പൊള്ളിപ്പിടഞ്ഞു നില്‍ക്കുന്ന വൃദ്ധയുടെ മനസ്സാണെന്ന് വായിക്കുക. കിടക്കാനൊരിടമില്ലാത്തവരുടെ പ്രതിനിധി കൂടിയാണിവര്‍. വീടില്ലാത്ത, ഒരിഞ്ചു ഭൂമിയില്ലാത്ത മനുഷ്യര്‍ അനുഭവിക്കുന്ന വേദനയാണ് ഇന്ന് ഇവരും പങ്കിടുന്നത്. നീതിയും നിയമവും ജയിച്ചപ്പോള്‍ തോറ്റത് ഈ വയസ്സായ സ്ത്രീയാണ്. ‘എന്നെ ചതിചച്ചതാണ്’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞിട്ടും തിരിഞ്ഞു നോക്കാത്ത- വീണ്ടും വീണ്ടും പറ്റിക്കപ്പെടുന്ന ഒരു പാവം സ്ത്രീ. അവരുടെ നിരാശ്രയത്വവും അനാഥത്വവും കല്‍പ്പിച്ചു നല്‍കിയവര്‍ സുഖലോലുപരായി കഴിയുന്നു. അവര്‍ക്ക് നിയമവും നീതിയും കിട്ടുന്നു.
ഇതാണ് ചോദ്യം ചെയ്യുന്നത്. ഈ നീതി രഹിതമായ നടപടികളെയാണ് പൊളിച്ചെഴുതേണ്ടത്. വസന്തയ്ക്ക് അവരെ ചതിച്ചു കൈക്കലാക്കിയ സ്വന്തം ഭൂമി തിരിച്ചു കിട്ടണം. അല്ലെങ്കില്‍ അതിനുള്ള വില നല്‍കണം. മരിക്കുന്നതുവരെ ആരും ഇറക്കി വിടാന്‍ വരാത്ത, സ്വന്തം കാര്യങ്ങള്‍ സ്വതന്ത്രമായി ചെയ്യാനാകുന്ന ഭൂമിയാണ് അവര്‍ ചോദിക്കുന്നത്. മരണശേഷം ആര്‍ക്കുവേണമെങ്കിലും അതുപയോഗിക്കാം. ഇല്ലെങ്കില്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാം. നോക്കൂ, വസന്ത എന്ന അമ്മൂമ്മ വികാര ഭരിതമായി ഇതു പറയുമ്പോള്‍ മുഖത്തെ കണ്ണടയ്ക്കുള്ളില്‍ നിന്നും കണ്ണുനീരിന്റെ പ്രവാഹം നിലച്ചിരുന്നില്ല. അത്രമേല്‍ അവര്‍ സഹിച്ചു കഴിഞ്ഞു. ആരുടെയെങ്കിലും അടുക്കളപ്പുറങ്ങളിലോ, ചായ്പ്പിലോ രാത്രികളില്‍ ഉറക്കം. നേരം പുലരുമ്പോള്‍ ചാല മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറികള്‍ വാങ്ങി തിരുമല ചന്തയില്‍ വില്‍പ്പന. അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ ജീവിതം.
ഇതാണ് വസന്തയുടെ ഇപ്പോഴത്തെ ജീവിതം. ഇതിനു കാരണക്കാര്‍ വസന്തയുടെ സഹോദരിയായ രത്‌നമ്മയുടെ രണ്ടുമക്കളില്‍ ഒരാളായ സുഗന്ധിയാണ്. വസന്തം വിവാഹം കഴിച്ചിട്ടില്ല. കുടുംബ സ്വത്തില്‍ നിന്നും കിട്ടിയ അഞ്ചുസെന്റ് സ്ഥലം മാത്രമാണ് ഏക സമ്പാദ്യവും ആശ്രയവുമായിരുന്നത്. തന്റെ കാലശേഷം കുട്ടികളില്ലാത്ത വസന്തയുടെ സ്ഥാവര ജംഗമ വസ്തുക്കളെല്ലാം സഹോദരി മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ തന്നെ അനുഭവിക്കാനും സാധിക്കും. എന്നാല്‍, നിയമസഭാ സെക്രട്ടേറിയറ്റില്‍ ജോലിയുള്ള സുഗന്ധിയും കൃഷി വകുപ്പില്‍ ജോലിയുള്ള ബിജുമോനും ലക്ഷങ്ങള്‍ വിലയുള്ള വസന്തയുടെ അ#്ചുസെന്റ് വസ്തുവില്‍ കണ്ണുവെച്ചു. ഇതോടെ വസന്തയുടെ കഷ്ടകാലവും തുടങ്ങി.
സഹോദരിയുടെ മകളല്ലേ, പിറന്നപ്പോള്‍ മുതല്‍ നോക്കി വളര്‍ത്തിയതിന്റെ സ്‌നേഹം വസന്തയുടെ മനസ്സിലുണ്ടായിരുന്നു. അത് മുതലാക്കിയാണ് വീടുവെയ്ക്കാന്‍ വേണ്ടി ലോണ്‍ എടുക്കാന്‍ സുഗന്ധി കുഞ്ഞമ്മയോട് വസ്തു പ്രമാണം ചെയ്തു തരാന്‍ അപേക്ഷിച്ചത്. മനസ്സില്‍ കളങ്കമില്ലാത്ത വസന്ത അത് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് സുഗന്ധിയുടെയും ബിജുമോന്റെയും സര്‍ക്കാര്‍ കുനിഷ്ട് ബുദ്ധി പ്രവര്‍ത്തിച്ചു. വസന്തയെ ജീവിതകാലം മുഴുവന്‍ നോക്കാമെന്നും, വസന്തയ്ക്കും താമസിക്കാനുള്ള വീടാണ് വെയ്ക്കുന്നതെന്നും പറഞ്ഞായിരുന്നു ഇരുവരും തന്ത്രം മെനഞ്ഞത്. എഴുത്തും വായനയും അറിയാത്ത വസന്തയെ അതില്‍ വീഴ്ത്താന്‍ സുഗന്ധിക്കും ഭര്‍ത്താവിനും വേഗം കഴിഞ്ഞു. പിന്നെ പ്രമാണം ബാങ്കില്‍ വെച്ച് ലോണെടുക്കാനുള്ള ശ്രമമായി.
പക്ഷെ, വസ്തുവിന്‍മേല്‍ വസന്തയ്ക്കുള്ള എല്ലാ അധികാരാവകാശങ്ങളും ഒഴിയണമെന്നുള്ള തടസ്സം ബാങ്ക് മുന്നോട്ടുവെച്ചു. ഇതോടെ സുഗന്ധിയും ബിജുമോനും വസന്തയെ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള തന്ത്രം വീണ്ടും മെനഞ്ഞു. ലോണെടുക്കാന്‍ വസ്തുവിന്‍ മേലുള്ള അധികാരാവകാശം ഒഴിഞ്ഞ്, വിലയാധാരം ചെയ്തു തരണമെന്ന അപേക്ഷയായിരുന്നു അടുത്തത്. 2004 കാലഘട്ടത്തിലാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. അപ്പോള്‍ വസന്ത കുടുംബ വീട്ടിലായിരുന്നു താമസം. അതുകൊണ്ട് കിടക്കാനൊരിടമണ്ടായിരുന്നു എന്നു പറയാം. പിന്നീട്, കുടുംബ വീട് സഹോദരന്റെ മകള്‍ക്ക് എഴുതിയതോടെ അതിവെ നിന്നും ഇറങ്ങേണ്ടി വന്നു.
ഭാവിയില്‍ തന്റെ ഭൂമിയില്‍ സുഗന്ധി വെയ്ക്കുന്ന വീട്ടില്‍ കഴിയാമല്ലോ എന്ന മോഹം കൊണ്ട് സുഗന്ധിയുടെയും ബിജുവിന്റെയും 50 രൂപ പത്രത്തിലെ 500 രൂപ വിലയാധാരത്തില്‍ വസന്ത ഒപ്പിട്ടു. സ്വന്തം തൂക്കുകയറിലാണ് അവര്‍ ഒപ്പിടീച്ചതെന്ന് അന്ന് വസന്തയ്ക്ക് മനസ്സിലായില്ല. അങ്ങനെ ആകെയുണ്ടായിരുന്ന അഞ്ചുസെന്റ് വസ്തുവില്‍ വസന്തയ്ക്കുള്ള എല്ലാ അധികാരാവകാശവും ഇല്ലാതായി. സുഗന്ധിക്കാണ് അവകാശാധികാരം കിട്ടിയതും. തുടര്‍ന്ന് ലോണെടുത്തു വീടുവെച്ചു. ഇന്ന് സെന്റിന് 10 ലക്ഷംരൂപയാണ് വസന്തയെ പറ്റിച്ച് കൈക്കലാക്കി വസ്തുവിന് വില. അഞ്ചുസെന്റിന് 50 ലക്ഷംരൂപ. ചുളുവിനു കിട്ടിയ വസ്തുവില്‍ ലോണെടുത്ത് വീടുവെച്ച സുഗദന്ധിയുടെയും ബിജുവിന്റെയും അടുത്ത നീക്കം വസന്തയെ വീട്ടില്‍ നിന്ന് ഒഴിവാക്കുക എന്നതായി.
ഒരു സുപ്രഭാതത്തില്‍ വസന്തയെ അടിച്ചിറക്കി. ഒന്നര പവന്‍ മാലയും, 50,000 രൂപയും അടക്കം നിരവധി സാധനങ്ങള്‍ ആ വീട്ടില്‍ വസന്തയുടേതായുണ്ടായിരുന്നു. അതൊന്നും എടുക്കാന്‍ അനുവദിക്കാതെ ഇറക്കി വിടുകയായിരുന്നു (ഇത് പറയുമ്പോള്‍ ആ വൃദ്ധ ചങ്കുപൊട്ടി കരയുകയായിരുന്നു). ഇറക്കി വിട്ടാലും ശല്യം ഒഴിയില്ലെന്ന് കണക്കു കൂട്ടിയ സുഗന്ധിയുടെ കൂര്‍മ്മ ബുദ്ധി വീണ്ടും പ്രയോഗിക്കപ്പെട്ടു. വസന്തയുടെ കൈയ്യില്‍ നിന്നും 500 രൂപയ്ക്ക് വിലയാധാരം വാങ്ങിയ വസ്തു ഇനി ഉപയോഗിക്കരുത്. അതിന് ലോണ്‍ തിരിച്ചട്ക്കാതെ വീടും വസ്തുവും ബാങ്ക് ജപ്തിക്ക് ബോധപൂര്‍വ്വം വിട്ടുകൊടുത്തു. അങ്ങനെ വസന്തയുടെ വസ്തു ബാങ്ക് ജപ്തിചെയ്തു പോയി. ബാങ്ക് ലേലം ചെയ്ത് മറ്റൊരാള്‍ക്ക് കൊടുത്തു.
അയാള്‍ വീണ്ടും ആ വസ്തു വില്‍പ്പന നടത്തി. അങ്ങനെ മൂന്നു കൈ മറിഞ്ഞ് വസ്തു പോയി. ബാങ്ക് ലേലം ചെയ്ത് കിട്ടിയ ലക്ഷങ്ങളില്‍ ബാങ്കിന്റെ തുകയും പലിശയം കിഴിച്ചുള്ള പണം സുഗന്ധിക്കും കിട്ടി. 500 രൂപയ്ക്കു വാങ്ങിയ വസ്തുവിന് അതില്‍ കൂടുതല്‍ എന്തു കിട്ടിയാലും സുഗന്ധിച്ച് ലാഭം തന്നെ. മാത്രമല്ല, വസന്തയ്ക്ക് ആ ഭൂമി സ്വന്തമാണെന്ന് പറയാനുമാകില്ല. കിടപ്പാടവുമില്ല. പെരുവഴിയില്‍. ഇതായിരുന്നു സുഗന്ധിയുടെയും ബിജുമോന്റെയും സര്‍ക്കാര്‍ ബുദ്ധി. അതിന് നിയമവും, സര്‍ക്കാര്‍ സംവിധാനങ്ങലും കൂട്ടു നിന്നു. അന്നു മുതല്‍ വസന്തയുടെ ജീവിതം ഓരോ വീട്ടുകാരുടെയും അടുക്കളപ്പുറങ്ങളിലും തൊഴുത്തിലും ചായ്പ്പിലുമൊക്കെയാണ്. ആരോടു പറയാനാണ് ഈ വേദനകള്‍. എല്ലാവരും സുഭിക്ഷമായി ജീവിക്കുമ്പോള്‍ കരഞ്ഞു കാലു പിടിക്കാന്‍ പോകുന്നിടത്തെല്ലാം കേള്‍ക്കുന്ന ഒരു ചോദ്യം മാത്രമാണ്. ‘നിങ്ങള്‍ക്കെന്തിന് വസ്തു ?. മക്കലുമില്ല കുടുംബവുമില്ലാതെ നടക്കുന്ന നിങ്ങള്‍ക്ക് അനാഥാലയത്തില്‍ പോയി കിടന്നു കൂടെ’
ആരുടെയും ധനമോ, സ്വത്തോ അല്ല ആ പാവം വൃദ്ധ ആവശ്യപ്പെടുന്നത്. അവരുടെ അവകാശത്തെ ചതിച്ചു കൈവശപ്പെടുത്തിയവരില്‍ നിന്നും അത് തിരിച്ചു വാങ്ങിക്കൊടുക്കാനാണ് പറയുന്നത്. അതിന് ആരുണ്ട്. സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കുമ്പോള്‍ ഒരു പാവം വൃദ്ധയെ പെരുവഴിയില്‍ ഇറക്കിവിട്ട സുഗന്ധിയും ബിജുമോനും അത്രനല്ല മനുഷ്യരല്ലെന്നുറപ്പാണ്. കാരണം, വസ്തു വസന്തയുടേതാണ് എന്നുറപ്പല്ലേ. ആ വസ്തു വസന്തയില്‍ നിന്നും സുഗന്ധി വാങ്ങിയത് സെന്റിന് 100 രൂപ നിരക്കിലാണ്. പേയാട് സെന്റിന് 100 രൂപയ്ക്ക് സ്ഥലം കിട്ടുമെന്ന് വിശ്വസിക്കുന്നവരാണോ നീതി പീഢത്തിലും, നിയമ വ്യവസ്ഥയിലും, സര്‍ക്കാര്‍ റവന്യൂ വകുപ്പുകളിലും ഇരിക്കുന്നത്. കളക്ടര്‍ക്കും, ആര്‍.ഡി.ഒയ്ക്കും എന്തിന് പോലീസിനു പോലും ഒറ്റനോട്ടത്തില്‍ മനസ്സിലാകില്ലേ. ഇത് ചതിച്ചതാണെന്ന്.
പഞ്ചായത്തും, ബ്ലോക്കുമെല്ലാം വസന്തയ്ക്ക് ഒരുസെന്റ് ഭൂമി നല്‍കാനോ, ഒരു വീടുവെച്ചു നല്‍കാനോ ഇതുവരെ തയ്യാറായിട്ടുമില്ല. ഒരു വൃദ്ദയെ ചതിക്കുകയും ഇപ്പോഴും അവരെ എങ്ങനെയെങ്കിലും കൊന്നെടുക്കാനും ശ്രമിക്കുന്നവരുടെ പേരു വിവരങ്ങള്‍ അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. നീതി നിഷേധിച്ച, നിയമത്തെ മറയാക്കി ചതി നടത്തി, മനുഷ്യത്വം കാണിക്കാത്തവരുടെ വിവരങ്ങള്‍ പിന്നാലെ വരും.

















