കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കേണ്ട ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ റദ്ദാക്കിയതിലൂടെ കേരളത്തിന് കോടികളുടെ അധിക ബാധ്യത വരുത്തിവെച്ചത് പിണറായി സര്‍ക്കാരും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും വൈദ്യുതി റെഗുലേറ്ററി കമ്മിഷനും തമ്മിലുള്ള ഒത്തുകളിയുടെ ഫലമാണെന്ന് ബിജെപി ദേശീയ നിര്‍വാഹസമിതി അംഗം കുമ്മനം രാജശേഖരന്‍. 2014 ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ജാബുവ പവര്‍, ജിന്‍ഡാല്‍ പവര്‍ തുടങ്ങിയ കമ്പനികളുമായി ഒപ്പുവെച്ച ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ പ്രകാരം അടുത്ത 25 വര്‍ഷത്തേക്ക് യൂണിറ്റിന് 4.26 രൂപ മുതല്‍ 4.29 രൂപ വരെ നിരക്കില്‍ 465 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കേണ്ടതായിരുന്നു.
എന്നാല്‍ നടപടിക്രമങ്ങളിലെ സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി 2023 മേയില്‍ കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഈ കരാറുകള്‍ റദ്ദാക്കി. കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകള്‍ നിലനിര്‍ത്തുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാര്‍ റദ്ദാക്കിയ നടപടി സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമാണ്. കരാര്‍ റദ്ദാക്കരുതെന്ന് അന്നത്തെ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ളയും സര്‍ക്കാരിനെയും വൈദ്യുതി മന്ത്രിയെയും റെഗുലേറ്ററി കമ്മിഷനെയും അറിയിച്ചിരുന്നു. എന്നിട്ടും കരാര്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കാര്യമായി ഇടപെട്ടില്ല.
2022 നവംബര്‍ 24ലെ മന്ത്രിസഭാ തീരുമാനപ്രകാരം വിരമിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ. ജോസിനെ സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചത് പിണറായി സര്‍ക്കാരാണ്. ഈ സാഹചര്യത്തില്‍ കമ്മിഷന്റെ തീരുമാനത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. സര്‍ക്കാര്‍ നിയമിച്ച ചെയര്‍മാനും കമ്മിഷനും എടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തം കമ്മിഷന്റെ മേല്‍ മാത്രം ചുമത്തി കൈകഴുകാനുള്ള മുന്‍ വൈദ്യുതി വകുപ്പ് മന്ത്രിയുടെ ശ്രമം അംഗീകരിക്കാനാകില്ല. ഡി.ബി.എഫ്.ഒ.ഒ വ്യവസ്ഥകളിലെ ഇളവുകള്‍ ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിഗണിച്ച് കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകള്‍ നിലനിര്‍ത്താന്‍ അവസരമുണ്ടായിരുന്നിട്ടും അതിലേക്ക് പോകാതെ കരാര്‍ റദ്ദാക്കുകയായിരുന്നു. ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കേണ്ട റെഗുലേറ്ററി കമ്മിഷന്‍ സ്വീകരിച്ച ഈ നിലപാട് സംബന്ധിച്ച് സമഗ്രമായ പരിശോധന അനിവാര്യമാണെന്നും കുമ്മനം പറഞ്ഞു.
കരാര്‍ ഇല്ലാതായതോടെ കെ.എസ്.ഇ.ബിക്ക് വൈദ്യുതി എക്‌സ്‌ചേഞ്ചുകളില്‍ നിന്നും പുറത്തുനിന്നും ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടിവന്നു. ചില ഘട്ടങ്ങളില്‍ യൂണിറ്റിന് 7 മുതല്‍ 10 രൂപ വരെ നല്‍കേണ്ട സാഹചര്യമുണ്ടായി. കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക കണക്കുപ്രകാരം കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ബോര്‍ഡിന് ഉണ്ടായ അധിക സാമ്പത്തിക ബാധ്യത 2,130 കോടി രൂപയിലേറെയാണ്. കുറഞ്ഞ നിരക്കില്‍ ലഭിക്കേണ്ടിയിരുന്ന വൈദ്യുതിക്ക് പകരം ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടിവന്നതിന്റെ സാമ്പത്തിക ഭാരം ഒടുവില്‍ സാധാരണക്കാരുടെ തലയിലാണ് എത്തിയത്. സര്‍ചാര്‍ജായും ഉയര്‍ന്ന വൈദ്യുതി ബില്ലുകളായും ജനങ്ങള്‍ ഈ ബാധ്യത വഹിക്കേണ്ടിവരുന്നു. കോടികളുടെ അധിക ബാധ്യതയ്ക്ക് ഇടയാക്കിയ തീരുമാനം എങ്ങനെ ഉണ്ടായി, ആരുടെ വീഴ്ചയാണ് ഇതിന് പിന്നില്‍, കരാര്‍ സംരക്ഷിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും എന്ത് നടപടികളാണ് സ്വീകരിച്ചത് എന്നിവ സമഗ്രമായി അന്വേഷിക്കണം.
തീരുമാനമെടുക്കുന്നതിലെ നടപടിക്രമങ്ങളും ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിച്ച് ഉത്തരവാദിത്തം നിശ്ചയിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. അതേസമയം, ജനങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന അതേ നിയന്ത്രണ സംവിധാനത്തിന്റെ തുടര്‍ച്ചയും പുനഃപരിശോധിക്കണം. കമ്മിഷന്റെ തീരുമാനത്തില്‍ വീഴ്ചയുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം. സര്‍ക്കാരിന്റെ നേരിട്ടുള്ള നിയമനത്തിലൂടെ എത്തിയ ചെയര്‍മാനും കമ്മിഷനും എടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറാതെ മുഴുവന്‍ വിഷയവും അന്വേഷിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിയന്ത്രിക്കുന്ന റെഗുലേറ്ററി കമ്മിഷനെ മറയാക്കി ജനങ്ങളെ കബളിപ്പിക്കുന്നത് എന്തിനാണ്? 2,130 കോടിയിലേറെ രൂപയുടെ ബാധ്യത സംസ്ഥാനത്തിന് വരുത്തിവെച്ച വിഷയത്തില്‍ കമ്മിഷന്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, മുന്‍ സര്‍ക്കാര്‍-ഭരണതല തീരുമാനങ്ങള്‍ എന്നിവയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

















