തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനിയായ മിനി പുഷ്പറാണിക്ക് എട്ട് മാസത്തെ ആശുപത്രിവാസത്തിന് ശേഷം സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുന്നതിനുള്ള യാത്രാ സൗകര്യങ്ങൾ ഒരുക്കി ഒഐസിസി കുവൈറ്റ് കെയർ ടീം. കുവൈറ്റിൽ ഗാർഹിക തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് താഴേക്ക് വീണ് കാലുകൾക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ മിനി പുഷ്പറാണി കഴിഞ്ഞ എട്ട് മാസമായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതിയും തുടർചികിത്സയുടെ ആവശ്യകതയും പരിഗണിച്ച് നാട്ടിലേക്ക് അടിയന്തരമായി മടങ്ങേണ്ട സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് ഒഐസിസി കെയർ ടീം സഹായവുമായി രംഗത്തെത്തിയത്.
ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ യാത്രാരേഖകളും നിയമപരമായ നടപടിക്രമങ്ങളും ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതിനൊപ്പം വിമാനയാത്രയ്ക്ക് ആവശ്യമായ സൗകര്യങ്ങളും കെയർ ടീം ഒരുക്കി. തുടർന്ന് ആവശ്യമായ യാത്രാ ക്രമീകരണങ്ങൾ പൂർത്തിയാക്കി മിനി പുഷ്പറാണി ജസീറ എയർവേയ്സ് വിമാനത്തിൽ നാട്ടിലേക്ക് യാത്ര തിരിച്ചു. നാട്ടിലെ വിമാനത്താവളത്തിൽ എത്തിയ ശേഷം സ്വന്തം വീട്ടിലെത്തിക്കുന്നതിനായി നോർക്ക റൂട്ട്സ് മുഖേന ലഭിക്കുന്ന സൗജന്യ ആംബുലൻസ് സേവനവും ബന്ധപ്പെട്ടവരുമായി ഏകോപിപ്പിച്ച് ഒരുക്കുകയുണ്ടായി.
പ്രവാസികൾ അപകടങ്ങളിലും രോഗബാധയിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും അകപ്പെടുമ്പോൾ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനായി സജീവമായി പ്രവർത്തിക്കുന്ന ഒഐസിസി കുവൈറ്റിന്റെ പ്രധാന സേവന വിഭാഗമാണ് ഒഐസിസി കെയർ ടീം. പ്രവാസികളുടെ മരണവുമായി ബന്ധപ്പെട്ട് ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനും ഇന്ത്യൻ എംബസി, ആശുപത്രികൾ, വിമാനക്കമ്പനികൾ, നോർക്ക റൂട്ട്സ് തുടങ്ങിയ വിവിധ സംവിധാനങ്ങളുമായി ഏകോപിച്ച് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനും കെയർ ടീം സജീവമായി ഇടപെടുന്നു. ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി പ്രതിസന്ധിയിലാകുന്ന പ്രവാസികൾക്ക് “നിങ്ങൾ ഒറ്റയ്ക്കല്ല” എന്ന ആത്മവിശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെ ഒഐസിസി കുവൈറ്റ് കെയർ ടീമിന്റെ സേവന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.