India

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

രണ്ട് ദിവസമായി ‍‍ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടി ഇന്ന് സമാപിക്കും. ഉച്ചകോടിയുടെ രണ്ടാം ദിനമായ ഇന്ന് ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളടക്കം പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും. രാവിലെ 10 മണിക്കാണ് യോഗം ആരംഭിക്കുക. വിവിധ ആഗോള വിഷയങ്ങളിൽ രാഷ്ട്രത്തലവന്മാർ നിലപാട് വ്യക്തമാക്കും. ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ ആഗോള സാമ്പത്തിക രംഗം, ബഹുമുഖ സഹകരണം, വികസനം, അന്താരാഷ്ട്ര സമാധാനം തുടങ്ങിയ വിഷയങ്ങൾ പ്രധാന ചർച്ചയാകും.

ഉച്ചകോടിയുടെ ആദ്യ ദിനമായ ഇന്നലെ നയപരമായ ചര്‍ച്ചകളും സുപ്രധാന കൂടിക്കാഴ്ചകളുമാണ് ഡല്‍ഹിയില്‍ പുരോഗമിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കളാണ് ഇന്ത്യയുടെ ആതിഥേയത്വത്തിലുള്ള ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ആഗോള ജിഡിപിയില്‍ ബ്രിക്‌സ് രാജ്യങ്ങളുടെ പങ്ക് ഗണ്യമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, വ്യാപാരം, സുസ്ഥിര വികസനം, നവീകരണം, സുപ്രധാന നയപരമായ വിഷയങ്ങള്‍ എന്നിവ ഉച്ചകോടിയില്‍ ചര്‍ച്ചയാകുന്നുണ്ട്. പ്രതിരോധശേഷി, നവീകരണം, പരസ്പര സഹകരണം, സുസ്ഥിരവികസനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഇന്ത്യ ഉച്ചകോടിയെ സമീപിക്കുന്നത്.

ഉച്ചകോടിയിൽ ഏറെ അനിശ്ചിതത്വം നിലനിന്നിരുന്ന സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്ന കാര്യത്തിൽ അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായതായാണ് സൂചന. പശ്ചിമേഷ്യൻ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാജ്യങ്ങൾ തമ്മിൽ നിലനിന്നിരുന്ന അഭിപ്രായ ഭിന്നത സംയുക്ത പ്രസ്താവനയ്ക്ക് തടസമായിരുന്നു. എന്നാൽ, ഇന്ത്യൻ നയതന്ത്ര സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ മാരത്തൺ ചർച്ചകളെത്തുടർന്ന് തർക്കവിഷയങ്ങളിൽ അനുരഞ്ജനമുണ്ടായതായാണ് വിവരം.

ആഗോളതലത്തില്‍ കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞാണ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. ആഗോള ഭരണസംവിധാനങ്ങള്‍ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രതിസന്ധികള്‍ നേരിടുന്നതില്‍ ‘ഗ്ലോബല്‍ സൗത്ത്’ രാജ്യങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അവഗണന നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരത്തിന്റെയും പദവിയുടെയും പിരമിഡിനെ പങ്കാളിത്തത്തിന്റെ വേദിയാക്കി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ആഗോള സംഘടകളുടെ മുന്‍പന്തിയില്‍ തന്നെ ഗ്ലോബല്‍ സൗത്ത് ഇരിക്കുമ്പോഴും തീരുമാനങ്ങളെടുക്കുമ്പോള്‍ പിന്നിലാണ്. ഈ അധികാരത്തിന്റെ പിരമിഡിനെ നമുക്ക് എല്ലാവര്‍ക്കും തുല്യ പങ്കാളിത്തം കിട്ടുന്ന സഹകരണത്തിന്റെ പ്ലാറ്റ്‌ഫോമാക്കി മാറ്റണം. അത്തരത്തിലാണ് മാനവികതയെ പുരോഗതിയിലേക്ക് നയിക്കേണ്ടത്. ആഗോള ഭരണക്രമത്തില്‍ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ബ്രിക്‌സ് റിഫോം റോഡ്മാപ് തയ്യാറായിക്കഴിഞ്ഞു. പ്രാതിനിധ്യം, ഉത്തരവാദിത്തം, നിയമനിര്‍മാണം എന്നീ മൂന്ന് അടിസ്ഥാന തൂണുകളില്‍ ഊന്നിയുള്ളതാണ് ഈ മാര്‍ഗനിര്‍ദ്ദേശം.

യുഎന്‍ സുരക്ഷാസമിതിയുടെ പരിഷ്‌കരണം ഇനിയും വൈകിക്കൂടാ. ഇക്കാര്യത്തില്‍ എത്രയും വേഗം വ്യക്തമായ തീരുമാനമുണ്ടാകണം. സമാനമായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിലും വോട്ടിങ്ങിലും നയപരമായ കാര്യങ്ങളിലും മാറ്റമുണ്ടാകണം. ബ്രിക്‌സ് രാജ്യങ്ങള്‍ എപ്പോഴും കൂട്ടായ സമവായത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്, ആര്‍ക്കുമെതിരായല്ല.