സൗദിയിൽ വീണ്ടും ഹൂതി ആക്രമണം. ആക്രമണത്തിൽ 13 പേർക്ക് പരിക്ക്. ഏഴു വീടുകൾക്കും രണ്ടു വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചതായി സൗദി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
ഖമീസ് മുഷയ്ത്, അബ്ഹ, താഇഫ് എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. സൗദിയിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഹൂതികൾ ആക്രമണം നടത്തുന്നതെന്ന് തുർക്കി അൽ മാലികി അറിയിച്ചു.
സൗദിയുടെ പരമാധികാരവും സിവിലിയൻ കേന്ദ്രങ്ങളെയും സംരക്ഷിക്കുന്നതിനായി ഇത്തരം ആക്രമണങ്ങളെ സഖ്യസേന ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൂതി മിലീഷ്യയുടെ ആക്രമണാത്മകവും തീവ്രവാദപരവുമായ സമീപനത്തെ പ്രതിരോധിക്കുന്നതിനും ഇത്തരം ആക്രമണങ്ങൾ തടയുന്നതിനുമായി ആവശ്യമായ എല്ലാ സൈനിക നടപടികളും സ്വീകരിക്കുമെന്നും അൽ മാലികി അറിയിച്ചു.
















