നാഗ്പുര്‍: രാജ്യത്തിൻ്റെ ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി ആർഎസ്എസ്. ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള ന്യൂനപക്ഷങ്ങള്‍ എന്ന ആശയത്തെ കുറിച്ച് പുനരാലോചന വേണമെന്ന് ആര്‍എസ്എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ പറഞ്ഞു.
ഒരു പ്രത്യേക വിഭാഗത്തെ ന്യൂനപക്ഷം എന്ന് വിളിക്കുന്നത് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പുരില്‍ നടന്ന ആര്‍എസ്എസ്സിന്റെ അഖില ഭാരതീയ പ്രതിനിധി സഭയുടെ ബൈഠകിന്റെ അവസാന ദിനമായ ഇന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹൊസബാലെ. ഞായറാഴ്ച നാഗ്പൂരി ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധി സഭയുടെ യോഗം ദത്താത്രേയ ഹൊസബെല്ലയെ വീണ്ടും ആര്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു.
രാജ്യം ആരുടേതാണ് എന്ന് ചോദിച്ച ദത്താത്രേയ അത് എല്ലാവരുടേതുമാണെന്നും പറഞ്ഞു. ഇന്ത്യയില്‍ ഏത് മതം പിന്തുടരുന്നവരായാലും ആരെയും ‘ഭൂരിപക്ഷം’ അല്ലെങ്കില്‍ ‘ന്യൂനപക്ഷം’ എന്ന കണ്ണാടിയിലൂടെ കാണരുതെന്നായിരുന്നു 1925ല്‍ ആര്‍എസ്എസ് സ്ഥാപിച്ചത് മുതലുള്ള നിലപാടെന്നും ദത്താത്രേയ ഹൊസബെല്ലെ ചൂണ്ടിക്കാട്ടി.
മണിപ്പൂരിലും ഹരിയാനയിലും നടന്ന വംശീയ സംഘര്‍ഷങ്ങളെക്കുറിച്ചും ദത്താത്രേയ ഹൊസബെല്ലെ പ്രതികരണം രേഖപ്പെടുത്തി. മേവത്ത് മേഖലയില്‍ ഒരുവിഭാഗം മുസ്ലിങ്ങള്‍ വിഎച്ച്പി യാത്രയെ ക്രൂരമായി ആക്രമിച്ചു. ഇത് സംഘര്‍ഷം വ്യാപിക്കാനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും കാരണമായി. ഇത് മാസങ്ങളോളം നീണ്ടുനിന്നു. ഇപ്പോഴും ആ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മണിപ്പൂരില്‍ മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇത് സമൂഹത്തില്‍ മുറിപ്പാടുണ്ടാക്കി. മണിപ്പൂരിലെ ജനസമൂഹത്തിനിടയില്‍ ഉണ്ടായിരിക്കുന്ന മാനസികമായ വിഭജനം അപകടകരമാണെന്ന് ദത്താത്രേയ അഭിപ്രായപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് പഞ്ചാബിലെ വിഘടനവാദ ഭീകരത കര്‍ഷക പ്രക്ഷോഭത്തിന്റെ മറവില്‍ വീണ്ടും ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ദത്താത്രേയ ഹൊസബെല്ല ചൂണ്ടിക്കാണിച്ചു. ഭാരതമോ ഹിന്ദുത്വമോ സംഘമോ ആയ എന്തിനോടും ശത്രുത പുലര്‍ത്തുന്ന ശക്തികള്‍ ഈ മൂന്നിനെയും തകര്‍ക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ പുതിയ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിൽ സജീവമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘സനാതന ധര്‍മ്മമാണ് നമ്മുടെ രാജ്യത്തിൻ്റെ എല്ലാ അനാരോഗ്യങ്ങള്‍ക്കും കാരണം’, അല്ലെങ്കില്‍ ‘ദക്ഷിണേന്ത്യയെ വെട്ടിമുറിക്കുക’ തുടങ്ങിയ പ്രസ്താവനകൾ ഉയരുന്നതും ജാതി സെന്‍സസിന്റെ സെന്‍സിറ്റീവ് വിഷയത്തില്‍ രാഷ്ട്രീയം കളിക്കുന്നതും രാഷ്ട്രത്തിന്റെ അനൈക്യത്തെ ലക്ഷ്യം വച്ചാണെന്നും ആര്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷങ്ങളെക്കുറിച്ച് ദത്താത്രേയ ഹൊസബെല്ലെയുടെ വാക്കുകൾ
ഭരണഘടനയില്‍ പറയുന്ന ന്യൂനപക്ഷം എന്ന ആശയത്തെ കുറിച്ച് പുനപരിശോധന ആവശ്യമാണ്. രാജ്യം ആരുടേതാണ്? അത് എല്ലാവരുടേതുമാണ്. എന്നാല്‍ ചില സമുദായങ്ങളെ ന്യൂനപക്ഷം എന്ന് വിളിക്കുന്ന പതിവ് കഴിഞ്ഞ കുറേ ദശകങ്ങളായി ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷ രാഷ്ട്രീയത്തെ ആര്‍.എസ്.എസ്. എല്ലായ്‌പ്പോഴും എതിര്‍ത്തിട്ടുണ്ട്
ഹിന്ദു കോഡ് ബില്ലിന് കീഴില്‍ വരുന്ന സമുദായങ്ങളെ ആര്‍.എസ്.എസ്സാണ് സംഘടിപ്പിക്കുന്നത്. രാജ്യത്ത് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പൊതുവെ ന്യൂനപക്ഷമായി കണക്കാക്കുന്നു. ഗുരു ഗോള്‍വാള്‍ക്കറുടെ കാലം മുതല്‍ എല്ലാ സര്‍സംഘചാലക്മാരും അവരുമായി സംവാദം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഈ സമുദായങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ആര്‍എസ്എസിലുമുണ്ട്. പക്ഷേ അവരെ പ്രദർശന വസ്തുക്കളാക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
അതിന്റെ ആവശ്യമില്ല. എല്ലാവരേയും അവരുടെ ദേശീയതയിലൂടെ “ഹിന്ദുവായാണ് ഞങ്ങള്‍ കണക്കാക്കുന്നത്. മതത്തിന്റെ പേരില്‍ ഇത് അംഗീകരിക്കാത്തവരുമായി ഞങ്ങള്‍ സംവാദത്തിലേര്‍പ്പെടുന്നു. ഞങ്ങളുമായി സംവദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ഞങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്.’ -ഹൊസബാലേ പറഞ്ഞു. ‘അവരുമായി ഇടപഴകാന്‍ ശ്രമിക്കുന്നു’വെന്ന് പറയുമ്പോള്‍ ആരെയാണ് ആര്‍.എസ്.എസ്. ന്യൂനപക്ഷമായി കണക്കാക്കുന്നത്.
‘ഗ്യാന്‍വ്യാപി പള്ളിയുടെ കാര്യത്തില്‍ രാമജന്മഭൂമി പ്രസ്ഥാനം പോലെയുള്ള നീക്കത്തിന് ആര്‍എസ്എസ്. ശ്രമിക്കില്ല. കാശി-മഥുര വിഷയങ്ങള്‍ ഉയര്‍ത്തിയത് ഹിന്ദുത്വ സമൂഹവും വിഎച്ച്പിയുമാണ്. എന്നാല്‍ എല്ലാ രോഗങ്ങള്‍ക്കും ഒരേ മരുന്നല്ല ഉള്ളത്. അതിനാല്‍ ഓരോ പ്രശ്‌നത്തിന്റേയും സ്വഭാവമനുസരിച്ച് അതിനോടുള്ള പ്രതികരണത്തിന്റെ സ്വഭാവം മാറും. എല്ലാ പ്രശ്‌നങ്ങള്‍ക്കും രാമജന്മഭൂമി പ്രസ്ഥാനം പോലെയുള്ള നീക്കം ആവര്‍ത്തിക്കേണ്ടതില്ല. ഗ്യാന്‍വ്യാപി വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. രാമജന്മഭൂമി കേസ് തീര്‍പ്പാക്കിയത് കോടതിയാണ്. അത് ആ വഴിക്ക് പോകട്ടെ.
ഏകീകൃത സിവില്‍ കോഡിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇക്കാര്യത്തില്‍ നേരത്തേ തന്നെ ഞങ്ങള്‍ പ്രമേയം പാസാക്കിയതാണ്. ഉത്തരാഖണ്ഡ് ചെയ്തത് എന്താണെന്ന് പഠിക്കണം. അത് രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.