ഹരിപ്പാട്: കോൺഗ്രസിനെയും ബിജെപിയേയും രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരൻ.ബിജെപി പട്ടച്ചാരായമാണെങ്കിൽ കോൺഗ്രസ് നല്ല മുത്ത തെങ്ങിൻ കള്ളാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും ബിജെപിയും തമ്മിലുള്ള ആ വ്യത്യാസം രണ്ടേ രണ്ട് കാര്യത്തിലുള്ളു. ബിജെപി ഒരു വർഗീയ പാർട്ടിയാണ്. കോൺഗ്രസ് വർഗീയ പാർട്ടി അല്ലെങ്കിലും അവർ വർഗീയതയെ പ്രീണിപ്പിക്കും. വോട്ട് നേടാൻ കോൺഗ്രസ് വർഗീയതയെ ഉപയോഗിക്കുമെന്നും ജി സുധാകരൻ വ്യക്തമാക്കി.
കോൺഗ്രസ് മൃദു ഹിന്ദുത്വം സ്വീകരിക്കുന്നു. ബിജെപി കടുത്ത ഹിന്ദുത്വവാദവും കൈക്കൊള്ളുന്നു. ബിജെപി പട്ടച്ചാരായം ആണെങ്കിൽ കോൺഗ്രസ് നല്ല മൂത്ത തെങ്ങും കള്ള് ആണ്. വിദേശനയങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും ഇരുവരുടെയും സാമ്പത്തിക നയങ്ങൾ എല്ലാം ഒന്നുതന്നെയാണ്. അത് ഇസ്രായേലിന്റെ കാര്യത്തിലും കണ്ടു. ഇടതുപക്ഷം ഇവിടെയുള്ളതാണ് വലതുപക്ഷ പാർട്ടികളുടെ ഏക ഭയം” – ജി സുധാകരൻ പറഞ്ഞു.
രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അല്ലാതെ, കോൺഗ്രസിൽ രാഷ്ട്രീയ പാരമ്പര്യമുള്ളവർക്ക് ആർക്കെങ്കിലും വല്ല വിലയും ഉണ്ടോ. പാരമ്പര്യം കുട്ടിക്കളിയല്ല. പാരമ്പര്യത്തിലാണ് പ്രസ്ഥാനം വളർന്നുവന്നത്. മല്ലികാർജുൻ ഖാർഗെയെ പ്രസിഡൻ്റ് ആക്കിയതാണ് കോൺഗ്രസിന് അഭിമാനിക്കുവാൻ കഴിയുന്ന ഒരേയൊരു കാര്യം മെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് ദേശീയ അധ്യക്ഷനാണെങ്കിലും സ്വന്തമായി തീരുമാനമെടുക്കുവാൻ ഖാർഗെയ്ക്ക് കഴിയില്ല. എല്ലാക്കാര്യവും രാഹുൽ ഗാന്ധിയോട് ചോദിക്കണം. എന്നാൽ കോൺഗ്രസ് നന്നാവണമെന്ന് രാഹുൽ ഗാന്ധിക്ക് വിചാരമില്ല. ഉത്തരവാദിത്തത്തോട് കൂടി അദ്ദേഹം പ്രവർത്തിക്കേണ്ടേ. അത് ഉണ്ടാകുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ സ്ഥാനാർഥി ലിസ്റ്റ് വൈകാൻ കാരണം രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കാത്തതിനാലായിരുന്നു. കോൺഗ്രസ് നന്നാവില്ല. കഴിഞ്ഞകാലത്തെ തെറ്റുകൾ തിരുത്തി പ്രവർത്തിക്കാൻ തയ്യാറായിട്ടുള്ള ഒരു കോൺഗ്രസുകാർ പോലും ഇവിടെയില്ലെന്നും മുൻ മന്ത്രി പറഞ്ഞു.
അടുത്ത അഞ്ചു വർഷവും അതുകഴിഞ്ഞുള്ള 10 വർഷവും ബിജെപി ഭരിക്കുമെന്ന നിലയിലുള്ള പ്രചരണമാണ് ബിജെപി നടത്തുന്നത്. പ്രതീക്ഷയ്ക്ക് വിപരീതമായാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എഎം ആരിഫിന്റെ ഹരിപ്പാട് നിയോജക മണ്ഡലം കൺവെൻഷൻ ഭവാനി മന്ദിർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജി.സുധാകരൻ