തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ഷാജിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ഷാജിയുടെ അമ്മ ലളിത. ഷാജിയുടെ മുഖത്ത് കരുവാളിച്ച പാടുണ്ടായിരുന്നു. വിവാദസംഭവങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ഷാജിയുടെ സഹോദരന്‍ അനില്‍ കുമാര്‍ ആരോപിച്ചു.
മാര്‍ഗം കളി ഫലം അട്ടിമറിക്കാന്‍ പലരും സമീപിച്ചിരുന്നു. എന്നാല്‍ ഷാജി അതിന് വഴങ്ങാന്‍ തയ്യാറായില്ല. തന്നെ കുടുക്കിയതായി ഷാജി പറഞ്ഞിരുന്നു. ഷാജിയെ കുടുക്കിയത് ചില സുഹൃത്തുക്കളാണെന്നും അനില്‍ കുമാര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ എത്തിയതിനു ശേഷം അസ്വസ്ഥനായിട്ടാണ് ഷാജിയെ കണ്ടതെന്നും അനില്‍കുമാര്‍ വ്യക്തമാക്കി.
തിരുവനന്തപുരത്തു നിന്നും തിരിച്ചെത്തിയതു മുതല്‍ മകന്‍ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് അമ്മ ലളിത കൂട്ടിച്ചേര്‍ത്തു. മകനെ കുടുക്കിയതാണ്. ഷാജിയുടെ മുഖത്ത് കരുവാളിച്ച പാടുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ മര്‍ദ്ദനമേറ്റിട്ടില്ലെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ശരിയാണെന്ന് വിശ്വസിക്കുന്നില്ല. പണം വാങ്ങിയിട്ടില്ലെന്ന് ഷാജി കരഞ്ഞു പറഞ്ഞുവെന്നും ലളിത പറയുന്നു.
ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഷാജി കാലു പിടിച്ച് പൊട്ടിക്കരഞ്ഞു. എനിക്ക് അമ്മയെ അല്ലാതെ ആരെയും വിശ്വസിപ്പിക്കണ്ട എന്നു കരഞ്ഞു പറഞ്ഞു. ഇനി പൊലീസ് അന്വേഷണമൊന്നും വേണ്ട. അതുകൊണ്ട് മരിച്ചു പോയ മകനെ തിരികെ കിട്ടില്ലല്ലോ എന്നും ലളിത പറഞ്ഞു. എന്റെ കഞ്ഞികുടി മുട്ടിച്ചു. കൈക്കൂലി വാങ്ങുന്നവനാണെങ്കില്‍ ഈ വീട് ഇങ്ങനെയായിരിക്കുമോ എന്നും ലളിത ചോദിച്ചു.
കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴി ആരോപണത്തില്‍ ആരോപണ വിധേയനായ മാര്‍ഗംകളി വിധികര്‍ത്താവ് കണ്ണൂര്‍ താഴെചൊവ്വ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ‘സദാനന്ദാലയ’ത്തില്‍ പി എന്‍ ഷാജി (ഷാജി പൂത്തട്ട-51) യെ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
രാവിലെ ഭക്ഷണം കഴിച്ചശേഷം വീട്ടിനകത്ത് മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. ഉച്ചഭക്ഷണം വേണ്ടെന്നും വിളിക്കരുതെന്നും വീട്ടുകാരോട് പറഞ്ഞു. പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. വിധികർത്താക്കൾ കോഴ വാങ്ങിയെന്നാരോപിച്ച് യുവജനോത്സവത്തിനിടെ സംഘർഷം നടന്നിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് മത്സരങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് വി സി ഇടപെട്ട് കലോത്സവം നിർത്തിവെപ്പിക്കുകയായിരുന്നു.
ഫലം അട്ടിമറിച്ചെന്ന് കാണിച്ച് സർവകലാശാലാ യൂണിയൻ വാട്സാപ്പ് സന്ദേശം തെളിവായി നൽകി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഷാജിയെയും രണ്ട് പരിശീലകരെയും കന്റോൺമെന്റ് പൊലീസ് വേദിയിൽനിന്ന് കസ്റ്റഡിയിലെടുത്തു. ഇതിനിടയിൽ ഇവർക്ക് മർദനമേറ്റതായും ആരോപണമുണ്ട്. നിരപരാധികളായ തങ്ങളെ കേസിൽ കുടുക്കിയതാണെന്നും എസ് എഫ്ഐ പ്രവർത്തകർ മർദിച്ചെന്നും രണ്ടാം പ്രതി ജോമറ്റ് പറഞ്ഞു.അന്നു രാത്രി തന്നെ ഇവരെ ജാമ്യത്തിൽ വിട്ടു. നൃത്താധ്യാപകനായ ഷാജി സ്കൂൾ, കോളജ് വിദ്യാർത്ഥികളെ വർഷങ്ങളായി പരിശീലിപ്പിക്കുന്നുണ്ട്.
Read more:
- അഭിനവ മാധ്യമ ശിങ്കങ്ങൾ ഭയക്കുന്ന കാൾ മാർക്സ് എന്ന ജേണലിസ്റ്റ്; ക്ലാസിക് ദാർശനികൻ്റെ ചരമവാർഷികത്തിൽ മാധ്യമ പ്രവർത്തകർ ഓർക്കേണ്ടത്
- അഴീക്കോടിനെ മലർത്തിയടിച്ച് ലോക്സഭയിലെത്തിയ പൊറ്റക്കാട്; മലയാളത്തിലെ ‘ജോൺഗന്തറിൻ്റെ ‘ 111-ാം ജൻമവാർഷിക ദിനം
- വെസ്റ്റ്ബാങ്കിൽ 4 പലസ്തീൻകാരെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു
- വിവാദ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; ഹരജികൾ നാളെ പരിഗണിക്കും
- കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഡൽഹിയിൽ ഇന്ന് കർഷക മഹാപഞ്ചായത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















