ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരേ നടപടി എടുക്കാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒരു ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ (ഇ ആര്‍ ഒ), ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

നിലവില്‍ വോട്ടര്‍ ഐഡി കാര്‍ഡുള്ള ബേപ്പൂര്‍ സ്വദേശിയായ ഷാഹിര്‍ ഷാഹുല്‍ ഹമീദ് എന്നയാളാണ് രണ്ട് തവണ കൂടി അപേക്ഷ സമര്‍പ്പിക്കുകയും (2023 സെപ്റ്റംബര്‍ 23 നും ഡിസംബര്‍ ഒന്നിനും) വോട്ടര്‍ ഐഡി കാര്‍ഡ് കൈപ്പറ്റുകയും ചെയ്തത്. ആദ്യതവണ ആധാറും രണ്ടാം തവണ പാസ്പോര്‍ട്ടും ആണ് അപേക്ഷയ്ക്കൊപ്പമുള്ള തിരിച്ചറിയല്‍ രേഖയായി ഇയാള്‍ സമര്‍പ്പിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അപേക്ഷയിലെ സത്യപ്രസ്താവനയിലും രേഖപ്പെടുത്തിയിരുന്നു. ഇത് പരിശോധിച്ച് അംഗീകരിക്കാവുന്നതാണെന്ന് ശുപാര്‍ശ ചെയ്ത ബൂത്ത് ലെവല്‍ ഓഫീസറും ഇലക്ടറല്‍ രജിസ്റ്റര്‍ ഓഫീസറെയുമാണ് ജന പ്രാതിനിധ്യ നിയമം 1950ലെ വ്യവസ്ഥകള്‍ പ്രകാരം സസ്പെന്‍ഡ് ചെയ്തത്. 

ജന പ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 32 പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. മൂന്നുമാസം മുതല്‍ 2 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വോട്ടര്‍ ഐഡി കാര്‍ഡ് കൈവശപ്പെടുത്തിയ ആള്‍ക്കെതിരെ ജന പ്രാതിനിധ്യ  നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേസെടുക്കും. ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കോഴിക്കോട് കളക്ടര്‍ക്ക് ഇത് സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 

കരട് വോട്ടര്‍ പട്ടിക തയ്യാറാക്കിയ ശേഷം സമാനമായ രീതിയില്‍ തെറ്റായ അപേക്ഷ സമര്‍പ്പിച്ച് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ഇആര്‍ഒ മാരും ബിഎല്‍ഒ മാരും മുഖാന്തരം കര്‍ശന പരിശോധന നടത്താന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. മാസങ്ങള്‍ നീണ്ട നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് അന്തിമ വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഗുരുതരമായ വീഴ്ച കണ്ടെത്തി തിരുത്താന്‍ കമ്മീഷന് സാധിച്ചിട്ടില്ല. 

ഷാഹിര്‍ ഷാഹുല്‍ ഹമീദെന്ന വോട്ടര്‍ക്ക് ക്രമനമ്പര്‍ 1197, 441, 1188 പ്രകാരം വോട്ടുണ്ട്. പേരും വിലാസവും ഫോട്ടോയുമെല്ലാം ഒന്നു തന്നെ. മാറ്റമുള്ളത് വോട്ടര്‍ ഐഡി നമ്പറിനും, ക്രമനമ്പറിലും മാത്രം. വീഴ്ചയ്ക്ക് തെളിവായി കഴിഞ്ഞ ദിവസം പുതിയ മൂന്ന് വോട്ടേഴ്സ് ഐഡി കാര്‍ഡും തപാലില്‍ വീട്ടിലെത്തി. മൂന്ന് ഐഡി കാര്‍ഡുകളില്‍ രണ്ടെണ്ണം റദ്ദുചെയ്യാന്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഷാഹിര്‍.

Read more ….