സിഎഎ ഇന്ത്യന്‍ മുസ്ലീങ്ങളെ ബാധിക്കില്ല, പൗരത്വം തെളിയിക്കാന്‍ ഒരു രേഖയും ഹാജരാക്കേണ്ട: ആഭ്യന്തര മന്ത്രാലയം

 

ന്യൂഡൽഹി: പൗരത്വ നിയമ ഭേ​ദ​ഗതിയിലെ (സിഎഎ) ചട്ടങ്ങൾ സംബന്ധിച്ചു വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പൗരത്വനിയമം മുസ്‌ലിം വിരുദ്ധ നിയമാണ് എന്ന തരത്തില്‍ വിവാദമായതോടെയാണ് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടക്കുന്നതെന്നും മുസ്‌ലിങ്ങളുടെ പൗരത്വത്തെ ഒരുതരത്തിലും നിയമം ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ നിലവിലെ 18 കോടി മുസ്‌ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കുള്ള എല്ലാ അവകാശവും ഉണ്ടായിരിക്കും. പൗരത്വം തെളിയിക്കാന്‍ ഒരു തരത്തിലുള്ള രേഖയും ഹാജരാക്കേണ്ടെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

സി.എ.എയുടെ കാര്യത്തിൽ ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്ക് ഒരു ഭയപ്പാടും വേണ്ട. അവരുടെ പൗരത്വത്തെ ബാധിക്കുന്ന ഒരു നിബന്ധനയും നിയമത്തില്‍ ഇല്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമക്കി.
 
പൗരത്വ ഭേ​ദ​ഗതി നിയമത്തിലെ സെക്ഷൻ ആറ് അനുസരിച്ച് ഏത് രാജ്യത്തെ മുസ്ലീം വിഭാ​ഗത്തിനും ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കാം. അതിനു സിഎഎ ഒരു തടസമല്ല. മറിച്ചുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.

അഭയാർഥികളെ സ്വന്തം രാജ്യത്തേക്ക് നാടുകടത്താൻ ഒരു രാജ്യവുമായും ഇന്ത്യ കരാറിൽ ഏർപ്പെട്ടിട്ടില്ല. അതിനാൽ തന്നെ സിഎഎ മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന മുസ്ലീങ്ങളും വിദ്യാർഥികളും ഉൾപ്പെടെയുള്ള ഒരു വിഭാ​ഗം ആളുകളുടെ ആശങ്ക ന്യായീകരിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Read more :