മസ്‌കത്ത് ∙ അണ്ടര്‍ 19 ഒമാന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി വിദ്യാര്‍ഥി. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മിന്നും പ്രകടനത്തോടെ അരങ്ങേറ്റം അവിസ്മരണീയമാക്കിയിരിക്കുകയാണ് തൃശൂര്‍ കോലഴി സ്വദേശി രാമചന്ദ്രന്‍ ചങ്ങരത്തിന്‍റെയും മനീഷയുടെയും മകനും മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ 11–ാം ക്ലാസ് വിദ്യാര്‍ഥിയുമായ രോഹന്‍ രാമചന്ദ്രന്‍. ടീമിലെ ഏക മലയാളി താരമാണ് രോഹന്‍.
തായ്‌ലാൻഡില്‍ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം ഡിവിഷന്‍ ടൂര്‍ണമെന്‍റ‌് ഫൈനലില്‍ ആണ് ഒമാന്‍ ജഴ്‌സിയില്‍ രോഹന്‍ രാമചന്ദ്രന്‍ ആദ്യ മത്സരത്തിന് ഇറങ്ങിയത്. ഫൈനല്‍ പോരാട്ടത്തില്‍ ഹോങ്കോങ്ങിനെ 100 റണ്‍സിന് തകര്‍ത്ത് ഒമാന്‍ കൗമാരപ്പട കിരീടം ചൂടിയിരുന്നു. മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിഗിലും രോഹന്‍ മികച്ചു നിന്നു. ചെറുപ്പം മുതല്‍ ക്രിക്കറ്റിനോട് അഭിനിവേശമുള്ള രോഹന്‍ രാമചന്ദ്രന്‍ മൂന്നാം ക്ലാസ് മുതല്‍ ഒമാന്‍ ലീഗുകളില്‍ പങ്കെടുക്കാറുണ്ട്. ലെഫ്റ്റ് ഹാന്‍ഡ് ബാറ്റിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന രോഹന്‍ പരിശീലകരുടെയും ഇഷ്ട താരമാണ്. പരിചയ സമ്പന്നരായ താരങ്ങളുടേതിന് സമാനമായ ആത്മവിശ്വാസത്തോടെയാണ് രോഹന്‍ ബാറ്റ് ചെയ്യന്നത്.
മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനം രോഹന്‍ രാമചന്ദ്രന് ഒമാന്‍ ടീമില്‍ ഇടം നേടിക്കൊടുത്തു. ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്നാണ് രോഹന്‍ രാമചന്ദ്രന്‍റെ സ്വപ്‌നം. ഒമാന്‍ ടീം സെലക്ഷന്‍ മികച്ച അവസരമായി കാണുന്നുവെന്നും താരം പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് ഇന്ത്യയില്‍ തുടര്‍ പഠനം നടത്തുകയും ക്രിക്കറ്റ് അക്കാദമികളില്‍ മികച്ച പരിശീലനം നല്‍കുകയും ചെയ്യണമെന്നും പിതാവ് രാമചന്ദ്രന്‍ പറഞ്ഞു. സഹോദരന്‍ രാഹുല്‍ എ സി സി എ വിദ്യാര്‍ഥിയാണ്. അതേസമയം, രണ്ടാം ഡിവിഷന്‍ ടൂര്‍ണമെന്‍റിലെ ജേതാക്കളായ ഒമാന്‍ ഒന്നാം ഡിവിഷനിലേക്ക് യോഗ്യത നേടി. അടുത്ത മാസങ്ങളില്‍ ഒന്നാം ഡിവിഷന്‍ ടൂര്‍ണമെന്‍റ‌് അരങ്ങേറും. ഇവിടെ നിന്ന് വിജയിച്ചുവേണം ലോകകപ്പ് യോഗ്യത ഉറപ്പിക്കാന്‍.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















