തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 10 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

തൃശ്ശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ പ്രതിക്ക് 10 വർഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. ചൂണ്ടല്‍ ചൂണ്ടപ്പുരയ്ക്കല്‍ വീട്ടില്‍ മനോജി(49)നെയാണ് ശിക്ഷിച്ചത്. കുന്നംകുളം അതിവേഗ പോക്‌സോ പ്രത്യേക കോടതി ജഡ്ജി എസ്. ലിഷയാണ് ശിക്ഷിച്ചത്.

ട്രാക്ടര്‍ ഡ്രൈവറായ പ്രതി ഭാര്യയുമായി പിരിഞ്ഞു കഴിയുന്നതിനിടെ 17 വയസുള്ള പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. 2020-ലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയില്‍നിന്ന് അമ്മ വിവരം അറിഞ്ഞതോടെ കുന്നംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

എസ്.ഐ.യായിരുന്ന വി. ഹേമലത, ടി.സി. അനുരാജ് എന്നിവരാണ് കേസ് അന്വേഷിച്ചത്. കേസില്‍ 16 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവുകളും പരിശോധിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ് ഹാജരായി. അഭിഭാഷകരായ അശ്വതി, രഞ്ജിക കെ. ചന്ദ്രന്‍, സി.പി.ഒ. പ്രശോബ് എന്നിവര്‍ സഹായികളായി.

Read more ….