തൃശൂർ: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് വേണ്ടി ബി.ഡി.ജെ.എസ് മത്സരിച്ച ആലത്തൂർ മണ്ഡലം ഇത്തവണ ബി.ജെ.പി ഏറ്റെടുത്തു. വയനാട് മണ്ഡലത്തിൽ മത്സരത്തിനില്ലെന്ന് ബി.ജെ.പി നേതൃത്വത്തെ ബി.ഡി.ജെ.എസ് അറിയിച്ചതായാണ് സൂചന. ഇതോടെ ഇത്തവണ ആലത്തൂർ മുതലുള്ള വടക്കൻ ജില്ലകളിൽ ബി.ഡി.ജെ.എസിന്‍റെ സ്ഥാനാർഥി ഉണ്ടാവില്ല.
ആലത്തൂർ, മാവേലിക്കര എന്നിവക്ക് പുറമെ വയനാട്ടിലും ഇടുക്കിയിലുമാണ് കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് മത്സരിച്ചത്. കഴിഞ്ഞതവണ തൃശൂരിൽ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി പ്രചാരണവുമായി മുന്നോട്ട് പോയതിനിടക്കാണ് ബി.ജെ.പി സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
ഇതോടെ തുഷാറിന് വയനാട്ടിലേക്ക് മാറേണ്ടി വന്നു. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ വയനാട്ടിൽ ബി.ഡി.ജെ.എസ് നിഷ്പ്രഭമായി. ഈ സാഹചര്യത്തിലാണ് ഇത്തവണ പാർട്ടി വയനാട് സീറ്റ് വേണ്ടെന്ന് വെക്കുന്നതെന്നാണ് വിവരം.
















