അക്ബർ, സീത വിവാദം: സിംഹത്തിന് പേര് നല്‍കിയതിന് ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

അഗര്‍ത്തല: മൃഗശാലയിലെ സിംഹങ്ങള്‍ക്ക് അക്ബറും സീതയുമെന്ന് പേര് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ത്രിപുര സര്‍ക്കാര്‍ വനം (വന്യജീവി, ഇക്കോടൂറിസം) പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെ സസ്‌പെന്‍ഡ് ചെയ്തു. പേരുകൾ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് വിഎച്ച്പി കൽക്കട്ട ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് സസ്പെൻഷൻ.

   മൃഗങ്ങളുടെ കൈമാറ്റ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 12-ന് ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍നിന്ന് സിംഹങ്ങളെ ബംഗാളിലെ വൈല്‍ഡ് ആനിമല്‍സ് പാര്‍ക്കിലേക്ക് മാറ്റിയിരുന്നു. മൃഗങ്ങളെ സില്‍ഗുരിയിലെ പാര്‍ക്കിലേക്ക് മാറ്റുമ്പോള്‍ സിംഹങ്ങളുടെ പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയത് ഈ ഉദ്യോഗസ്ഥനാണ്. 

   1994-ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അഗര്‍വാള്‍ ത്രിപുര ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനായിരുന്നു. ത്രിപുര മൃഗശാല അധികൃതരാണ് സിംഹങ്ങള്‍ക്ക് ഇത്തരത്തില്‍ പേര് നല്‍കിയതെന്ന് ബംഗാള്‍ വനംവകുപ്പ് കല്‍ക്കട്ട ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിഎച്ച്പിയുടെ പരാതിയില്‍ കോടതി സിംഹ ജോഡികളുടെ പേര് മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

   ത്രിപുര മൃഗശാലാ അധികൃതരാണ് സിംഹങ്ങള്‍ക്ക് പേരിട്ടതെന്നും എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ഉത്തരവാദിത്തം അവര്‍ക്കാണെന്നുമാണ് ബംഗാള്‍ വനംവകുപ്പ് സ്വീകരിച്ച നിലപാട്. വിഷയം പിന്നീട് ഹൈക്കോടതിയുടെ റെഗുലര്‍ ബെഞ്ചിന് കൈമാറുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ത്രിപുര സര്‍ക്കാര്‍ അഗര്‍വാവാളിനോട് വിശീദകരണം ചോദിച്ചിരുന്നു. എന്നാല്‍, അക്ബർ, സീത എന്നീ പേരുകൾ നല്‍കിയത് തന്റെ വകുപ്പല്ലെന്ന വിശദീകരണമാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തില്‍ ത്രിപുര ഉദ്യോഗസ്ഥര്‍ തന്നെയാണ് പേര് നല്‍കിയതെന്ന് കണ്ടെത്തി. ഇതാണ് അഗര്‍വാളിന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ചത്.

Read more : 

       അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ