പുതിയ വീട്ടിലെ സ്മൃതി ഇറാനിക്ക് കടിച്ചുകീറാന്‍ രാഹുല്‍ ഗാന്ധിയെ കിട്ടുമോ?

ലക്‌നൗ: അമേതിയിലെ പുതിയ വീട്ടില്‍ പാലുകാച്ചി വലതു കാല്‍ വച്ച് കയറുമ്പോള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഒരു സ്വപ്‌നം കൂടി പൂവണിയുകയാണ്. ആദ്യ സ്വപ്‌നം 2019ല്‍ പൂവണിഞ്ഞിരുന്നു.

കാലങ്ങളായി നെഹ്‌റു കുടുംബം കുത്തകയാക്കി വച്ചിരുന്ന അമേതി ലോക്‌സഭാ മണ്ഡലം സാക്ഷാല്‍ രാഹുല്‍ഗാന്ധിയില്‍നിന്ന് പിടിച്ചെടുക്കുക എന്ന സ്വപ്‌നമായിരുന്നു അത്.

ഇനി ഇപ്പോള്‍ അമേതിയില്‍ രാഹുലിനെയാണോ അതോ പ്രിയങ്കയെയാണോ അതോ മറ്റുവല്ലവരെയുമാണോ നേരിടേണ്ടി വരികയെന്ന് തീര്‍ച്ചയായിട്ടില്ല. എങ്കിലും പുതിയ വീട്ടില്‍നിന്നായിരിക്കും പുതിയ പടയോട്ടം സ്മൃതി ആരംഭിക്കാന്‍ പോകുന്നത്.

സ്മൃതിയും ഭര്‍ത്താവ് സുബിന്‍ ഇറാനിയും കഴിഞ്ഞ ദിവസം ആചാരാനുഷ്ഠാനങ്ങളോടെയാണ് ഗൃഹപ്രവേശം നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കഴിഞ്ഞ ദിവസം അമേതി വഴികടന്നുപോയതിനുശേഷമായിരുന്നു പുതിയ വീടിന്റെ പാലുകാച്ചല്‍.

കോണ്‍ഗ്രസ് ആകട്ടെ അമേതി തിരിച്ചുപിടിക്കാന്‍ പറ്റുമെന്ന പ്രതീക്ഷ കൈവിട്ടിട്ടുമില്ല. സമാജ് വാദി പാര്‍ട്ടിയുമായി പുതിയ ബാന്ധവം ഉണ്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ആ പ്രതീക്ഷ വര്‍ധിച്ചിട്ടുമുണ്ട്.

Read More…..

അമേതിയില്‍ കഴിഞ്ഞ തവണ നല്ല ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഉടന്‍തന്നെ സ്മൃതി പ്രഖ്യാപിച്ചിരുന്നു, മണ്ഡലത്തില്‍ തനിക്ക് സ്ഥിരവിലാസം ഉണ്ടാക്കുമെന്ന കാര്യം. 2021 ഫെബ്രുവരിയില്‍ ഗൗരിഗഞ്ചില്‍ 15000 ചതുരശ്ര അടി ഭൂമി സ്മൃതി ഇറാനി വാങ്ങുകയുണ്ടായി.

2023ല്‍ കിച്ചിഡി ഭോജ് എന്ന പേരില്‍ തറക്കല്ലിടല്‍ നടത്തിയിരുന്നു. ഇപ്പോള്‍ കെട്ടിടം പൂര്‍ത്തിയാക്കിയാണ് ഗൃഹപ്രവേശം നടത്തിയിരിക്കുന്നത്.

അമേതിയില്‍ രാഹുല്‍ വീണ്ടും മത്സരിക്കുമോ എന്ന് ഉറപ്പായിട്ടില്ല. മണ്ഡലത്തിലെ വോട്ടര്‍മാര്‍ രാഹുല്‍ തന്നെ വീണ്ടും മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നതായി അടുത്തിടെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു. തുടര്‍ന്ന്, രാഹുല്‍ തന്നോട് വീണ്ടും മത്സരിക്കാന്‍ സ്മൃതി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.