തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ 128 കൊല്ലം പഴക്കമുള്ള ഡാമിന് പകരം പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകാൻ കേരളം. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കും എന്ന പ്രഖ്യാപനം 2025-2026 വർഷത്തെ സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നടത്തുമെന്നാണ് സൂചന. തമിഴ്നാടിൻ്റെ ശക്തമായ എതിർപ്പ് നിലനിൽക്കേയാണ് കേരളം പുതിയ ഡാം നിർമ്മിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്.
പുതിയ ഡാമിൻ്റെ നിർമ്മാണച്ചിലവ്

1979ൽ തന്നെ പുതിയ ഡാമിനുള്ള സ്ഥലം കേരളം കണ്ടെത്തിയിരുന്നു. 2011 ൽ തയ്യാറാക്കിയ ഡിപിആർ പ്രകാരം 800 കോടി രൂപയായിരുന്നു നിർമ്മാണച്ചിലവ്. കേരളം അന്ന് മണ്ണ് പരിശോധന (പ്രോക്ടർ കോംപാക്ഷൻ സോയിൽ ടെസ്റ്റ്) പൂർത്തിയാക്കുകയും ഡാമിൻ്റെ നിർമ്മാണ പദ്ധതിക്ക് രൂപം നൽകുകയും ചെയ്തിരുന്നു. തമിഴ്‌നാട് എതിർത്തതോടെ അണക്കെട്ട് നിർമിക്കാനുള്ള നീക്കം കേരളം ഉപേക്ഷിക്കുകയായിരുന്നു. നിലവിലെ ഡിപിആർ പ്രകാരം 1500 കോടി രൂപയാണ് നിർമ്മാണ ചിലവ് പ്രതീക്ഷിക്കുന്നത്. ഡാം നിർമ്മിക്കാനുള്ള പച്ചക്കൊടി തമിഴ്നാടോ കേന്ദ്ര സർക്കാരോ സുപ്രീം കോടതിയോ നൽകിയാൽ അഞ്ച് വർഷം കൊണ്ട് ഡാം നിർമ്മാണം പൂർത്തിയാക്കാം എന്നാണ് കേരളത്തിൻ്റെ കണക്കുകൂട്ടൽ. പുതിയ ഡാം നിർമ്മിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര ജല കമ്മീഷനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. അണക്കെട്ടിന്റെ സുരക്ഷ അവലോകനം ചെയ്യുന്നതിന് ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിക്കാന്‍ തമിഴ്നാടിനോട് കേന്ദ്ര ജല കമീഷന് നിര്‍ദേശിച്ചത് സംസ്ഥാനത്തിന് ആശ്വാസം പകരുന്ന നടപടിയാണെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി പഠനം വേഗം പൂർത്തിയാക്കി പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുമെന്ന് സർക്കാരിൻ്റെ ഈ വർഷത്തെ നയപ്രഖ്യാപനത്തിലും വ്യക്തമാക്കിയിരുന്നു. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് രംഗത്ത് എത്തിയിരുന്നു. പുതിയ അണക്കെട്ട് നിർമിക്കുകയെന്നതാണ് മുല്ലപ്പെരിയാറിൽ ഏക പരിഹാര മാർഗമെന്നും തമിഴ്നാടുമായി രമ്യമായി പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു. നേരത്തേ തമിഴ്‌നാടും കേരളവും അഭിപ്രായ ഐക്യത്തിലെത്തിയാൽ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് സർക്കാരിന് കത്തും അയച്ചിരുന്നു.
ഗവർണറുടെ നയപ്രഖ്യാപനത്തിൽ നിന്ന്
“മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴ് വരയില്‍ അധിവസിക്കുന്ന ലക്ഷകണക്കിന് ആളുകളുടെ സുരക്ഷിതത്വത്തിന് രൂപകല്‍പ്പനയുടെയും നിര്‍മ്മാണത്തിന്റെയും സമീപകാല മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നിലവിലെ അണക്കെട്ടിന്റെ അടിവാരത്ത് ഒരു പുതിയ അണക്കെട്ട് നിര്‍മ്മിക്കുക മാത്രമാണ് ഏക പരിഹാരമെന്നതാണ് എന്റെ സര്‍ക്കാരിന്റെ കാഴ്ചപ്പാട്.

ഡാമിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും അണ്‍ കോഴ്‌സ്ഡ് റബ്ബിള്‍ മേസണ്‍റി ഇന്‍ ലൈം മോട്ടോറും കേന്ദ്ര ഭാഗം ലൈം സുര്‍ക്കി കോണ്‍ക്രീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണ്. 2018-21 മണ്‍സൂണ്‍ കാലത്ത് പ്രത്യേകിച്ചും ഇടുക്കി ജില്ലയില്‍ അത്യധികം ക്രമരഹിതമായ മഴ സൃഷ്ടിച്ച വിനാശകരമായ വെള്ളപ്പൊക്കവും അടിവാര പ്രദേശത്ത് താമസിക്കുന്ന കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് ഒരു പുതിയ ഡാം നിര്‍മ്മിക്കുന്നതാണ് ഏക പരിഹാരം. കേരളം ഈ അഭിപ്രായം എല്ലാ ബന്ധപ്പെട്ട ഫോറങ്ങളിലും ഉയര്‍ത്തിയിട്ടുള്ളതും തമിഴ്‌നാടുമായി ഒരു രമ്യമായ പരിഹാര മാര്‍ഗത്തിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതുമാണ്”.
നയപ്രഖ്യാപനത്തിനെതിരെ പ്രതിഷേധം
ഗവർണറുടെ ഈ നയപ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടിൽ നിന്നുയർന്നത്. തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകനും സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടികളും കേരളത്തിൻ്റെ നിലപാടിനെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. പ്രഖ്യാപനം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമാണെന്നാണ് തമിഴ്നാടിൻ്റെ ആരോപണം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന കേരളത്തിന്റെ പ്രഖ്യാപനം ഏകപക്ഷീയമാണ്. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. മുല്ലപ്പെരിയാര്‍ സംബന്ധിച്ച് തമിഴ്‌നാടിന്റെ ഉടമസ്ഥാവകാശം ഒരു കാരണവശാലും വിട്ടുനല്‍കില്ല. മുല്ലപ്പെരിയാറിന് ബലക്ഷയമില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയതാണ്. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് കേരള സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും അതിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നുമാണ് തമിഴ്നാട് സർക്കാരിൻ്റെ നിലപാട്.
അതേസമയം, പുതിയ ഡാം നിർമ്മിച്ചാൽ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ച് 2022 ഡിസംബറിൽ കരാർ ഏജൻസിയായ ഹൈദരാബാദിലെ പ്രഗതി ലാബ്‌സ് ആൻഡ് കൺസൽറ്റൻസ് പ്രൈവറ്റ് ലിമിറ്റഡ് പഠനം നടത്തി ജലസേചന വകുപ്പിന് കരട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നത് പരിസ്ഥിതിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും ഡാം നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാമെന്നും കരട് റിപ്പോർട്ട് പരിശോധിച്ച കേരളം നിയോഗിച്ച സാങ്കേതിക സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. കരാർ ഏജൻസി നൽകിയ പരിസ്ഥിതി ആഘാത പഠനത്തിന്‍റെ മൂന്ന് വാല്യങ്ങളുള്ള കരട് റിപ്പോർട്ടാണ് സംസ്ഥാന ജലസേചന വകുപ്പിലെയും തൃശൂർ പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തിന്‍റെയും വിദഗ്‌ധർ ഉൾപ്പെടുന്ന സാങ്കേതിക സമിതി പരിശോധിച്ചത്. പരിസ്ഥിതി ആഘാത പഠനത്തിന്‍റെ കരട് റിപ്പോർട്ടിന് കേരളം അംഗീകാരം നൽകിയതോടെ പുതിയ ഡാം നിർമിക്കുന്നതിനുള്ള വിശദ പ്രോജക്‌ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്ന ജോലികളും കേരളം ആരംഭിച്ചിരുന്നു. ഇത് പൂർത്തിയായെന്നാണ് ലഭിക്കുന്ന വിവരം.
തമിഴ്നാടിൻ്റെ നിലപാട്
മുല്ലപ്പെരിയാറിനെ സംബന്ധിച്ചുള്ള ഉടമസ്ഥാവകാശം ഒരിക്കലും വിട്ടു നൽകില്ലെന്നാണ് തമിഴ്നാടിൻ്റെ നിലപാട്. മുല്ലപ്പെരിയാറിന് ബലക്ഷയമില്ലെന്നും പുതിയ ഡാം നിർമ്മാണവുമായി മുന്നോട്ടു പോയാൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും തമിഴ്നാട് സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നയപ്രഖ്യാപനത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. എന്നാൽ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വതന്ത്ര പഠനത്തിന് സുപ്രീം കോടതി നിർദേശിച്ചിരിക്കെ തമിഴ്നാട് മുൻ നിലപാടിൽ അയവു വരുത്തുമെന്നാണ് കേരളത്തിൻ്റെ പ്രതീക്ഷ. സ്വതന്ത്ര പഠനത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കോടതിയിൽ മേൽനോട്ട സമിതി സമർപ്പിച്ച റിപ്പോർട്ടിൽ തമിഴ്നാട് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലായിരുന്നു മുല്ലപ്പെരിയാർ ഡാം മേൽനോട്ട സമിതി ഇക്കാര്യം അറിയിച്ചത്.
ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മിൽ കൂടിയാലോചനകൾ നടത്തി ധാരണയിലെത്തിയാൽ പരിശോധനയുമായി തമിഴ്നാട് മുന്നോട്ട് പോകുമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. കേരളത്തിലെ പ്രളയ സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാർ ഡാം തുറക്കുന്നതു സംബന്ധിച്ച വിവരം മുൻകൂർ അറിയിക്കുന്ന കാര്യത്തിൽ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ഇതിനു താൽക്കാലിക പരിഹാരം കാണാനാണ് നിലവിൽ തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൻ്റെ നിലപാട്

കാലാവധി കഴിഞ്ഞ അണക്കെട്ട് ഡിക്കമ്മിഷൻ ചെയ്ത് പുതിയത് നിർമ്മിക്കണം. ജീർണിച്ച മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ, പുതിയ ഡാം നിർമ്മാണം എന്നിവ പഠിക്കാൻ അടിയന്തരമായി നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ നീക്കം. തമിഴ്നാടിന് ജലലഭ്യത ഉറപ്പാക്കുകയും കേരളത്തിന്‍റെ സുരക്ഷാ ആശങ്ക പരിഹരിക്കുകയും ചെയ്യുന്നതിന് പുതിയ ഡാം മാത്രമാണ് പരിഹാരമെന്ന വാദം കോടതിയിൽ ആവർത്തിക്കും. പുതിയ ഡാമിന്‍റെ ചെലവു വഹിക്കാനും പഠന സമിതി നിർദേശിച്ചാൽ താൽക്കാലികമായി പഴയ ഡാം ബലപ്പെടുത്താനും കേരളം തയ്യാറാണെന്നും കേരളം കോടതിയെ അറിയിക്കും. മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷയെക്കുറിച്ച് സമഗ്ര പഠനത്തിനുള്ള പരിഗണന വിഷയങ്ങൾ തയാറാക്കാൻ കേന്ദ്ര ജല കമീഷൻ 2023 ഡിസംബറിൽ തമിഴ്നാട് സർക്കാറിനോട് നിർദ്ദേശിച്ച പശ്ചാത്തലത്തിൽ കൂടിയാണ് കേരളത്തിന്‍റെ വാദമുഖം സുപ്രീംകോടതിയെ അറിയിക്കുന്നതും പുതിയ ഡാം നിർമ്മിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതും. കേരള, തമിഴ്നാട് സർക്കാറുകൾ കോടതിക്കു പുറത്ത് പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാനുള്ള നീക്കങ്ങളും നടത്തുന്നതായിട്ടാണ് ലഭിക്കുന്ന സൂചനകൾ.
Read more ….
- സിഎംആർഎല്ലിനെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ആസൂത്രണമാണ് തോട്ടപ്പള്ളി ഖനനം: മാത്യു കുഴൽനാടൻ
- അനന്തതയെ തേടി – ഗീതാ ചന്ദ്രൻ്റെ ഭരതനാട്യം
- ഒടുവിൽ അവർ ഒന്നാകുന്നു: വിവാഹ ഒരുക്കങ്ങൾക്ക് തുടക്കമിട്ട് റോബിനും ആരതിയും| Robin Radhakrishnan&Arathi Podi
- Idichakka thoran | ചക്കകാലം ആല്ലേ, ഒരു ഇടിച്ചക്ക തോരൻ ഉണ്ടാക്കിയാലോ?
- എറണാകുളത്ത് സിപിഎമ്മിൻ്റെ സസ്പെൻസ് ത്രില്ലർ; ആശയക്കുഴപ്പമൊഴിയാതെ ആലത്തൂരും, ചാലക്കുടിയും
















