‘ഇത് ഭ്രമയുഗാ… കലിയുഗത്തിന്റെ ഒരപഭ്രംശം’, കൊലച്ചിരിയുമായി മമ്മൂട്ടി; ട്രെയ്‌ലർ പുറത്ത്

 

മലയാള സിനിമാപ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ഭ്രമയുഗം. ഹൊറർ ത്രില്ലർ ​വിഭാഗത്തില്‍ വരുന്ന ചിത്രം പൂർണമായും ബ്ലാക് ആൻഡ് വൈറ്റ് തീമിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്ററും ടീസറും വലിയ സ്വീകാര്യത നേടിയിരിക്കെ ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയിലറും പുറത്തിറങ്ങിയിരിക്കുകയാണ്.

‘ഇത് കരുക്കള്, ഇത് രണ്ടും പകിട, എറിയുമ്പോ വീഴുന്ന എണ്ണം നോക്കി കരു നീക്കണം, ആദ്യം ഇവിടെ കരു എത്തുന്ന ആള്‍ ജയിക്കും. ഒക്കെ ഭാഗ്യം പോലെയാ’… എന്ന സംഭാഷണമാണ് ട്രെയിലറിൽ ഉടനീളം ഉള്ളത്. സ്വപ്നം കണ്ട് പേടിച്ച് അലറുന്ന അർജുൻ അശോകനിൽ തുടങ്ങുന്ന ട്രെയിലർ ഭയപ്പെടുത്തും വിധം ആർത്ത് ചിരിക്കുന്ന മമ്മൂട്ടിയെ കാണിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.



അബുദാബിയിലെ അൽ വഹ്ദ മാളിൽ വെച്ചാണ് ട്രൈലറിന്റെ ഗ്ലോബൽ ലോഞ്ച് നടന്നത്. ഇതിന് ശേഷമാണ് ട്രെയ്‌ലർ യൂട്യൂബിൽ പങ്കുവെച്ചത്. റെഡ് റെയിന്‍, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം  രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. 

ചിത്രത്തിന്റെ കഥയെ കുറിച്ച് മമ്മൂട്ടി സൂചന നൽകി. നമ്മള്‍ വര്‍ണങ്ങളില്‍ കാണുന്ന പല കാഴ്ചകളും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കാണിക്കുന്ന സിനിമയാണിതെന്ന് മമ്മൂട്ടി പറഞ്ഞു. 18ാം നൂറ്റാംണ്ടിന്റെ അവസാനത്തില്‍ നടക്കുന്ന കഥയാണ് സിനിമയുടേതെന്നും, ആ കാലഘട്ടത്തിലാണ് പോര്‍ച്ചുഗീസുകാര്‍ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നതെന്നും താരം വ്യകതമാക്കി.

ട്രെയ്‌ലര്‍ ലോഞ്ചിൽ വെച്ച് മമ്മൂട്ടി പറഞ്ഞത്
 

“ഈ സിനിമ കാണാനെത്തുന്നവരോട് എനിക്കൊരു അപേക്ഷയുണ്ട്. ട്രെയ്‌ലര്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് പലതുംതോന്നിയിട്ടുണ്ടാവും. പക്ഷേ ഒരു കഥയും മനസില്‍ വിചാരിക്കരുത്. സിനിമ കണ്ടിട്ട് ഞങ്ങള്‍ അങ്ങനെ വിചാരിച്ചു, ഇങ്ങനെ വിചാരിച്ചു എന്ന് തോന്നാതിരിക്കാന്‍ വേണ്ടിയാണത്. ഈ സിനിമ ഒരു ശൂന്യമായ മനസോടുകൂടി വന്ന് കാണണം. എങ്കില്‍ മാത്രമേ ഈ സിനിമ ആസ്വദിക്കാന്‍ പറ്റൂള്ളൂ. ഒരു മുന്‍വിധികളുമില്ലാതെ ഈ സിനിമ നിങ്ങളെ ഞെട്ടിപ്പിക്കുമോ, പരിഭ്രമിപ്പിക്കുമെ, സംഭ്രമിപ്പിക്കുമോ, സന്തോഷിപ്പിക്കുമോ എന്നൊന്നും നിങ്ങള്‍ ആദ്യമേ ആലോചിക്കണ്ട.
 

ഇത് ഭയപ്പെടുത്തുമെന്നോ, ഭീതിപ്പെടുത്തുമെന്നോ ഞാന്‍ ആദ്യമേ പറയുന്നില്ല. ഇത് മലയാളസിനിമയില്‍ പുതിയൊരു അനുഭവമായിരിക്കും. നമ്മള്‍ വര്‍ണങ്ങളില്‍ കാണുന്ന പല കാഴ്ചകളും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കാണിക്കുന്ന സിനിമയാണിത്. 18ാം നൂറ്റാംണ്ടിന്റെ അവസാനത്തില്‍ നടക്കുന്ന കഥയാണ് സിനിമക്ക്. ആ കാലഘട്ടത്തിലാണ് പോര്‍ച്ചുഗീസുകാര്‍ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നത്. അത് ഇന്ത്യയുടെ സാംസ്‌കാരിക രാഷ്ട്രീയ ചരിത്രത്തില്‍ വലിയൊരു മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. അതിന് ഈ കഥയില്‍ വലിയ പ്രാധാന്യമുണ്ട്. അത്ര മാത്രമേ ഈ സിനിമയെപ്പറ്റി ഇപ്പോള്‍ പറയാനാകൂ. വേറൊരു കഥയും നിങ്ങള്‍ ആലോചിക്കരുത്.”

കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഫെബ്രുവരി 15ന് ചിത്രം തിയറ്ററുകളിലെത്തും.

 

 

Read more :

1. 4 ലക്ഷത്തിലധികം ഇലക്ട്രിക് ത്രീ-വീലറുകളുടെ വില്പനയുമായി മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് ഇന്ത്യയില്‍ ഒന്നാമത്

പുതിയ കിയ സെൽറ്റോസിൻ്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു.

. കാര്‍ ഹോസ്റ്റിങ് രംഗത്തെ പുനര്‍നിര്‍വചിക്കാന്‍ കാര്‍സ്24-സൂം കാര്‍ സഹകരണം

രാജ്യത്ത് വൈദ്യുതവാഹനങ്ങളുടെ വില്പനയിൽ 49.25 ശതമാനം വര്‍ധനവ്

നിരത്തുകളിൽ ചീറിപ്പായാൻ പുത്തൻ EV9 ഉടനെത്തുമെന്ന് കിയ