ഗാസ്സ സിറ്റി: ഇസ്രായേലിന്‍റെ വ്യോമാക്രമണത്തിൽ തകർന്ന ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ ആയിരത്തിലേറെ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതായി ഗാസ്സ ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. തകർന്ന കെട്ടിടങ്ങൾക്കടിയിൽപ്പെട്ട് 24 മണിക്കൂറിന് ശേഷവും നിരവധി പേരെ രക്ഷിച്ചിട്ടുണ്ട്. ആയിരത്തിലേറെ മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലാണ്. ഇത് അഴുകിത്തുടങ്ങുന്നത് മാനുഷികവും പാരിസ്ഥിതികവുമായ ദുരന്തത്തിനിടയാക്കും
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ 2750 പേരാണ് തിങ്കളാഴ്ചയോടെ കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 9700 ആയി. ഗസ്സയുടെ തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം വടക്കൻ ഗസ്സക്കാർക്ക് അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ, ഖാൻ യൂനിസ് നഗരം ഉൾപ്പെടുന്ന തെക്കൻ ഗസ്സയിലും ഇസ്രായേൽ വ്യോമാക്രമണം നടത്തുകയാണ്.
23 ലക്ഷമാണ് ഗസ്സയിലെ ജനസംഖ്യ. ഇതിൽ 47 ശതമാനവും കുട്ടികളാണ്. 17 ലക്ഷം പേർ കഴിയുന്നത് അഭയാർഥി കാമ്പുകളിലാണ്. ഇസ്രായേൽ വ്യോമാക്രമണത്തിൽ 64,283 പാർപ്പിട കെട്ടിടങ്ങൾ തകർന്നതായാണ് ഗസ്സ ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്ക്. ഇതിൽ 5540 കെട്ടിടങ്ങൾ പൂർണമായും തകർത്തു. 18 ആരാധനാലയങ്ങൾ തകർന്നതിൽ 11 എണ്ണം പൂർണമായും തകർന്നു. 19 ആരോഗ്യ കേന്ദ്രങ്ങളും 20 ആംബുലൻസുകളും 11 ജലശുദ്ധീകരണ കേന്ദ്രങ്ങളും ഇസ്രായേൽ ആക്രമണത്തിൽ തകർത്തു.
അതിനിടെ, അന്താരാഷ്ട്ര സമ്മർദങ്ങൾക്കൊടുവിൽ തെക്കൻ ഗസ്സയിലെ റഫ അതിർത്തി തുറക്കാൻ സമ്മതിച്ചതായി റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഇസ്രായേൽ ഇത് തള്ളി. തിങ്കളാഴ്ച രാവിലെ ഗസ്സയിലേക്കുള്ള റഫ അതിർത്തി ക്രോസിങ് വീണ്ടും തുറന്നുവെന്നായിരുന്നു റിപ്പോർട്ട്. സഹായ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ഇസ്രായേൽ ആക്രമണം മണിക്കൂറുകൾ നിർത്തി വെക്കാനും തീരുമാനിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, തെക്കൻ ഗസ്സയിൽ വെടിനിർത്തലെന്ന റിപ്പോർട്ട് ഇസ്രായേൽ നിഷേധിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















