ജനീവ: മങ്കി പോക്സ് വ്യാപനത്തെ തുടർന്നു പ്രഖ്യാപിച്ചിരുന്ന ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന പിൻവലിച്ചു. രാജ്യാന്തര തലത്തിൽ മങ്കി പോക്സ് ഇപ്പോഴും പടരുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതിനാലാണ് അടിയന്തരാവസ്ഥ പിൻവലിക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് മങ്കിപോക്സ്, ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. നിലവിലെ സാഹചര്യത്തിൽ മങ്കിപോക്സ് വ്യാപനം അടിയന്തരാവസ്ഥയായി കണക്കാക്കേണ്ടതില്ലെന്ന് ബുധനാഴ്ച ചേർന്ന യോഗത്തിലും അഭിപ്രായമുയർന്നിരുന്നു.
വിദഗ്ധരടങ്ങിയ പാനലിന്റെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡാനം പറഞ്ഞു. അടിയന്തരാവസ്ഥ പിൻവലിച്ചെങ്കിലും മങ്കി പോക്സിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ടെഡ്രോസ് അഡാനം വ്യക്തമാക്കി.
















