തിരുവനന്തപുരം: അപകീർത്തി കേസിൽ വയനാട് എം.പി. രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതി വിധിച്ച രണ്ട് വര്‍ഷത്തെ തടവുശിക്ഷ നുണപ്രചാരണത്തിന് കിട്ടിയ തിരിച്ചടിയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. രാജ്യത്തേക്കുറിച്ചും പ്രധാനമന്ത്രിയേക്കുറിച്ചും ദേശീയ നേതാക്കളേക്കുറിച്ചുമെല്ലാം എന്തും വിളിച്ചുപറയാമെന്ന രാഹുലിന്റെ ധാര്‍ഷ്ട്യത്തിന് കോടതി പൂട്ടിട്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ച് പ്രചരണം നടത്തിയ രാഹുലിനെയും കോൺഗ്രസിനെയും ഇന്ത്യൻ ജനത തൂത്തെറിഞ്ഞിരുന്നു. ഒരു വ്യക്തിയോടുള്ള വിരോധം കാരണം ഒരു സമുദായത്തെ ആകെ അപമാനിക്കുകയാണ് രാഹുൽ ചെയ്തത്. അത് ന്യായീകരിക്കുന്ന കോൺഗ്രസ് എന്ത് തരം മതേതരത്വമാണ് പറയുന്നതെന്ന് മനസിലാവുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ഗാന്ധിയെ വധിച്ചത് ആർഎസ്എസ്സാണെന്ന നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതിന് കോടതി കയറി ഇറങ്ങുന്ന വ്യക്തിയാണ് അദ്ദേഹം. വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിച്ചതിന് പാർലമെന്റിൽ ശക്തമായ പ്രതിഷേധമാണ് രാഹുൽ നേരിടുന്നത്. മോദിയോടുള്ള വെറുപ്പ് രാജ്യത്തോട് തീർക്കുകയാണ് രാഹുലും അദ്ദേഹത്തിന്റെ പാർട്ടിയും ചെയ്യുന്നത്. ജോഡോ യാത്രയ്ക്കിടെ രാജ്യത്ത് നിരവധി സ്ത്രീകൾ അതിക്രമത്തിന് ഇരയാവുന്നുവെന്നും അവർ ഇത് തന്നോട് തുറന്നു പറഞ്ഞുവെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു.
ഇത്തരം ഒരു സംഭവം അറിഞ്ഞാൽ പൊലീസിൽ അറിയിക്കേണ്ട ബാധ്യത ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് ഉണ്ടായിരുന്നെങ്കിലും അദ്ദേഹമത് ചെയ്തില്ല. അതിന്റെ പേരിൽ ഡൽഹി പൊലീസ് ചോദ്യം ചെയ്യാൻ വന്നപ്പോൾ ഇരവാദം ഉയർത്തുകയാണ് രാഹുൽ ചെയ്തത്. ജനപ്രതിനിധി എന്ന നിലയിലും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ നേതാവെന്ന നിലയിൽ കുറച്ചുകൂടി പക്വത രാഹുൽ ഗാന്ധി കാണിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
















