മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ ജെൻഡർ ന്യൂട്രാലിറ്റി അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ജെൻട്രൻ ന്യൂട്രൽ വിദ്യാഭ്യാസത്തിൽ മുൻനിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോവുകയാണെന്ന് വ്യക്തമായിരിക്കുകയാണ്. ആൺകുട്ടികളേയും പെൺകുട്ടികളേയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
സർക്കാരിന്റെ അഭിപ്രായം മാറിയതിൽ സന്തോഷമെയുള്ളൂ എന്ന് സമസ്ത പ്രതികരിച്ചു. 30ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഇക്കാര്യം സംസാരിക്കും. ജെൻഡർ ന്യൂട്രൽ യൂണിഫോം ക്ലാസ് മുറികളിൽ ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തിയുള്ള ഇരിപ്പിട സംവിധാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങുകയെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
















