കോഴിക്കോട്: ബാലുശേരിയില്‍ ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്ണുരാജിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍പോയ രണ്ടു മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കെഎംസിസി ബാലുശ്ശേരി മണ്ഡലം ഭാരവാഹിയും ലീഗ് പ്രവര്‍ത്തകനുമായ പാലോളി പുതിയോട്ടില്‍ നസീര്‍ (45), പാലോളി പെരിഞ്ചേരി സവാദ് (40) എന്നിവരാണ് അറസ്റ്റിലായത്. പേരാമ്പ്ര കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ജൂണ്‍ 23നാണ് ജിഷ്ണുരാജിനെ മര്‍ദിച്ചവശനാക്കി തോട്ടില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചത്. ഇതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ കേസില്‍ എസ്ഡിപിഐ, മുസ്ലിംലീഗ് പ്രവര്‍ത്തകരായ 12 പേര്‍ റിമാന്‍ഡിലായിരുന്നു.
നസീറും സവാദും രണ്ട് മാസമായി ഒളിവിലായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് രണ്ടുപേരും ബാലുശേരി പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
ജൂണ്‍ 23 പുലര്‍ച്ചെയാണ് ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിൽ ഡിവൈഎഫ്ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേർ വളഞ്ഞിട്ടാക്രമിച്ചത്. എസ് ഡി പി ഐ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. തൻറെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തി. ഫ്ലസ്ക് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ടുമണിക്കൂർ നേരത്തെ ക്രൂരമർദ്ദനത്തിനു ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്.
രണ്ടുമണിക്കൂറോളമാണ് സംഘം ജിഷ്ണുവിനെ വളഞ്ഞിട്ട് മർദിച്ചവശനാക്കിയത്. മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
















