തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ ബന്ധുനിയമനം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍. ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല. വി സി മുഖേനെ നിയമനങ്ങൾ അനുവദിക്കില്ല. നിയമസഭയ്ക്ക് നിയമം പാസാക്കാന്‍ അധികാരമുണ്ട്. ബില്ലില്‍ ഒപ്പിടുമോ ഇല്ലയോ എന്ന ചോദ്യം പ്രസക്തമല്ല. ബന്ധുനിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ലജ്ജിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിയമപരമായും ഭരണഘടനാപരമായും തന്നിൽ അർപ്പിതമായ ജോലിയാണ് നിർവഹിക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു നിയമനം നൽകാനുള്ള തീരുമാനം പൊതുജനങ്ങൾ അറിഞ്ഞിട്ടും സർക്കാർ പ്രതിരോധം തീര്‍ക്കുകയാണെന്ന് ഗവർണർ പറഞ്ഞു. കണ്ണൂർ സർവകലാശാലയിലെ നിയമന വിഷയത്തിൽ താനെടുത്ത നടപടി കോടതിയും ശരിവച്ചത് ഗവർണർ ചൂണ്ടിക്കാട്ടി.
സർവകലാശാലകളിലെ വീഴ്ചകളേക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു. സർവകലാശാലയിലെ ചോദ്യപേപ്പറുകൾ തുടർച്ചയായി ആവർത്തിക്കപ്പെട്ട സംഭവവും ചോദ്യപേപ്പറിന് പകരം ഉത്തരക്കടലാസ് നൽകിയ സംഭവവും ഗവർണർ ചൂണ്ടിക്കാട്ടി. ഏത് സർവകലാശാലയിലാണ് ഒരേ കാലയളവിൽ രണ്ട് പേപ്പറുകൾ ആവർത്തിച്ചു വന്നത്. ചോദ്യപേപ്പറിന് പകരം ഉത്തരക്കടലാസ് വിദ്യാർത്ഥികൾക്ക് നൽകിയത് ഏത് സർവകലാശാലയിലാണ്. സർവകലാശാല ചെയ്ത കുറ്റത്തിന് കുട്ടികൾ എന്തിന് അനുഭവിക്കണം?, ഗവർണർ ചോദിച്ചു.
കണ്ണൂർ സർവകലാശാലയിലെ ചരിത്രകോൺഗ്രസിൽ നടന്നത് ഗൂഢാലോചന തന്നെയാണെന്നും അത് ഡൽഹിയിൽ വെച്ചായിരുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, ഗവർണ്ണറുടെ അധികാരം വെട്ടികുറക്കുന്ന സർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. വിസി നിയമനം കൂടുതൽ കുറ്റമറ്റതാക്കാൻ വേണ്ടിയാണു ബിൽ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ന്യായീകരിച്ചു. വിസി നിയമനത്തിൽ ഗവർണ്ണർമാർ വഴി ആര്‍എസ്എസ് നോമിനികളെ നിയമിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ.ടി.ജലീൽ ആരോപിച്ചു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയിൽ ശക്തമായി എതിർപ്പ് ഉന്നയിച്ചു.
















