തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സ്വപ്‍ന സുരേഷ് കത്തയച്ചു. കേസിൽ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കർ ഐഎഎസ് ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണ്ണക്കടത്തിൽ പങ്ക് ഉണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു.
രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്ആര്‍ഡിഎസിനെയും നിരന്തരം സർക്കാർ ദ്രോഹിക്കുകയാണ്. പ്രധാനമന്ത്രി ഉടൻ ഇടപെടണം. പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകണമെന്നും സ്വപ്ന കത്തില്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‍ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കള്ളപ്പണ കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ മൊഴി നൽകിയതിലുള്ള വിരോധം കാരണമാണ് കേസ് എടുത്തെന്നാണ്സ്വപ്‍ന ഉയർത്തുന്ന വാദം.
















