കൊച്ചി: ബലാൽത്സംഗക്കേസിൽ ആരോപണവിധേയനായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് എതിരായ പുതിയ മീടു ആരോപണത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി കമ്മിഷണര്‍ സിഎച്ച് നാഗരാജു.
താരത്തിനെതിരെ പുതിയ ആരോപണം സോഷ്യല്‍ മീഡിയയില്‍ വന്നെങ്കിലും ആരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടില്ലെന്നാണ് കമ്മിഷണര്‍ പറയുന്നത്. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹാജരാവാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറസ്റ്റിനായി വിദേശത്തു പോവേണ്ടിവന്നാല്‍ പോവുമെന്നും കമ്മിഷണര്‍ പറഞ്ഞു. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ വിജയ് ബാബുവിന്റെ അറസ്റ്റിന് തടസ്സമല്ലെന്നും കമ്മിഷണര്‍ അറിയിച്ചു.
ബലാത്സംഗ പരാതിയില്‍ കേസെടുക്കാന്‍ കാലതാമസമുണ്ടായിട്ടില്ല. 22നാണ് പരാതി ലഭിച്ചത്. അന്നു തന്നെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന സംഭവത്തെക്കുറിച്ചാണ് യുവതി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. പ്രൊഫഷണല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എത്തിയതിനിടെ സമ്മതമില്ലാതെ വിജയ് ബാബു ചുണ്ടില്‍ ചുംബിക്കാന്‍ ശ്രമിച്ചുവെന്നാണ് വിമണ്‍ എഗൈന്‍സ്റ്റ് സെക്വഷല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നടത്തിയ വെളിപ്പെടുത്തല്‍.

















