മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന് കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും. ഉച്ചയ്ക്ക് 12ന് സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അദ്ധ്യക്ഷനാവും.
ഈ വർഷം ലഭിച്ച 10,565 അപേക്ഷകളിൽ കേരളത്തിന് ലഭിച്ച ഹജ്ജ് ക്വോട്ടയായ 5747 സീറ്റിലേക്കാണ് നറുക്കെടുപ്പ്.
ആദ്യ നറുക്കെടുപ്പിൽ അവസരം ലഭിക്കാത്തവരെ കാത്തിരിപ്പ് പട്ടികയിലുൾപ്പെടുത്തി പിന്നീട് വരുന്ന ഒഴിവിലേക്ക് പരിഗണിക്കും. നറുക്കെടുപ്പിനു ശേഷം കവർഹെഡിന്‍റെ മൊബൈൽ നമ്പറിലേക്ക് സന്ദേശം ലഭിക്കും. കൂടാതെ, ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ പാസ്പോർട്ട് നമ്പർ നൽകിയാലും നറുക്കെടുപ്പ് വിവരം അറിയാം.
കേരളത്തിൽനിന്ന് 12,806 അപേക്ഷകരാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. പിന്നീട് സൗദി അറേബ്യ ഹജ്ജിന് 65 വയസ്സ് എന്ന പ്രായപരിധി ഏർപ്പെടുത്തിയതോടെ രണ്ടായിരത്തോളം പേർ അയോഗ്യരായി. ഹജ്ജ് കമ്മിറ്റി വീണ്ടും അപേക്ഷ ക്ഷണിച്ചെങ്കിലും 250 പേർ മാത്രമാണ് പുതുതായി നൽകിയത്.
വിശദ വിവരങ്ങൾക്ക്: 04832710717, 0483 2717572 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

















