തിരുവനന്തപുരം: ‘ഓപ്പറേഷൻ മത്സ്യ’ ശക്തിപ്പെടുത്തിയതോടെ സംസ്ഥാനത്ത് മായം കലർന്ന മീനിന്റെ വരവ് കുറഞ്ഞതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഓപ്പറേഷൻ മത്സ്യയിലൂടെ സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച 40 പരിശോധന നടത്തി. 22 മത്സ്യ സാമ്പിളുകൾ ശേഖരിച്ചു സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്കു അയച്ചിട്ടുണ്ട്. പരിശോധനയിൽ നൂനതകൾ കണ്ടെത്തിയ അഞ്ച് പേർക്ക് നോട്ടീസ് നൽകിയെന്നും മന്ത്രി പറഞ്ഞു.
3,686 കിലോ പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രധാന ചെക്ക്പോസ്റ്റുകൾ, ഹാർബറുകൾ മത്സ്യ വിതരണ കേന്ദ്രങ്ങൾ ഉൾപ്പെടെ 3,015 പരിശോധനയിൽ 1,173 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയച്ചു.
റാപ്പിഡ് ഡിറ്റക്ഷൻ കിറ്റുകൾ ഉപയോഗിച്ച് 666 പരിശോധന നടത്തിയതിൽ ഒൻപത് സാമ്പിളുകളിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. മത്സ്യ വിൽപന കേന്ദ്രങ്ങൾ മുതൽ പ്രധാന ലേല കേന്ദ്രങ്ങൾ വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ കാലയളവിൽ പരിശോധന നടത്തി. പരിശോധന തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

















