തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ. റെയിൽ സമരത്തിനിടെ പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പൊലീസുകാരനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്. സിപിഒ ഷബീറിനെതിരെ വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം റൂറൽ എസ്പിയാണ് ഉത്തരവിട്ടത്.
പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്. സമരക്കാരെ ചവിട്ടേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
സംഭവം പൊലീസിനെതിരെ വലിയ വിമർശനങ്ങളുണ്ടാകാൻ കാരണമായെന്നും ഉടൻ നടപടിയുണ്ടാവുമെന്ന് പൊലീസ് അറിയിച്ചിരുന്നു. റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്കായിരുന്നു പ്രാഥമിക അന്വേഷണ ചുമതല.
കഴക്കൂട്ടം കരിച്ചാറയിൽ കെ-റെയിൽ കല്ലിടലിനെതിരെ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഉന്തും തള്ളുമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഷബീറിനെതിരെ അന്വേഷണം നടത്തിയ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് റൂറൽ എസ്പിക്ക് നൽകിയിരുന്നു. സമരക്കാരെ ചവിട്ടേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അതേസമയം പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തു വന്നു. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകൻ ജോയുടെ മുഖത്ത് പൊലീസുകാരന്‍ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മംഗലപുരം സ്റ്റേഷനിലെ പൊലിസുകാരൻ ഷെബീർ തന്നെയാണ് പ്രതിഷേധക്കാരന്‍റെ മുഖത്തടിച്ചത്.

















