തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതുതായി കോട്ടയത്തും, എറണാകുളത്തുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിലെല്ലാം ഒറ്റപ്പെട്ട കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്.
കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ മീൻപിടുത്തക്കാർ കടലിൽ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ചക്രവാതച്ചുഴിയുടെയും ന്യൂനമർദപാത്തിയുടെയും സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനായി കേരള തീരത്ത് നിന്ന് ആരും കടലിൽ പോകാൻ പാടുള്ളതല്ല.
മഴയോടൊപ്പമുണ്ടാകുന്ന ഇടിമിന്നലും ശക്തമായ കാറ്റും അപകടകാരികളാണ്. ഇടിമിന്നലിൽ നിന്ന് സുരക്ഷിതരായിരിക്കാനും കാറ്റിൽ മരങ്ങളും മറ്റും കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണുമുള്ള അപകടങ്ങളെ കരുതി ജാഗ്രത പാലിക്കണം. ദുരന്ത നിവാരണ അതോറിറ്റിയുടെ സുരക്ഷാ നിർദേശങ്ങളും മുന്നറിയിപ്പുകളും ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യേണ്ടതാണ്.

















