കണ്ണൂർ: പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി താമസിച്ച വീടിന്‍റെ ഉടമസ്ഥൻ പ്രശാന്തും ഭാര്യയും ആർ.എസ്.എസ് അനുഭാവികളാണെന്ന എം.വി. ജയരാജന്റെ പ്രസ്താവന തള്ളി കുടുംബം. രേഷ്മയും പ്രശാന്തും സി.പി.എമ്മുകാരാണെന്നും ഇരുവരുടേതും പരമ്പാരഗതമായി സി.പി.എം കുടുംബങ്ങളാണെന്നും രേഷ്മയുടെ പിതാവ് രാജൻ പറഞ്ഞു.
‘ഇപ്പോൾ എന്തുകൊണ്ട് സി.പി.എം തള്ളിപ്പറയുന്നു എന്ന് അറിയില്ല. രേഷ്മയുടെ സുഹൃത്ത് വഴിയാണ് പ്രതിയായ നിജിൽ ദാസിന് വീട് വാടകക്ക് നൽകിയത്. രേഷ്മയുടെ കൂടെ ജോലി ചെയ്യുന്ന ആളുടെ ഭർത്താവാണെന്ന് പറഞ്ഞാണ് വീട് വാടകക്ക് നൽകിയത്. വീട് ആവശ്യപ്പെട്ടത് നിജിൽ ദാസിന്റെ ഭാര്യയാണ്. നിജിൽ ദാസ് കൊലക്കേസ് പ്രതിയായിരുന്നുവെന്ന് രേഷ്മക്ക് അറിയില്ലായിരുന്നുവെന്നും’ പിതാവ് പറഞ്ഞു.
മുമ്പും വീട് വാടകക്ക് നൽകിയിരുന്നു. ഇന്നലെ രാവിലെ പൊലീസ് വന്നപ്പോഴാണ് സംഭവം അറിഞ്ഞത്. മുമ്പ് പിണറായി പെരുമക്കും വീട് വാടകക്ക് നൽകിയിട്ടുണ്ട്. രേഷ്മ ഭക്ഷണം ഉണ്ടാക്കിക്കൊടുത്തവെന്ന് പറയുന്നതെല്ലാം കള്ളമാണെന്നും അമ്മ പറഞ്ഞു. ഭക്ഷണം കൊണ്ടുപോകുന്നുണ്ടെങ്കിൽ ഞങ്ങൾ അറിയുമായിരുന്നുവെന്നും’ രേഷ്മയുടെ കുടുംബം പറഞ്ഞു.
പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയായ നിജില്‍ ദാസിനെ സി.പി.എം സംരക്ഷിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. വീട്ടുടമ പ്രശാന്തിന് സി.പി.എം ബന്ധമില്ല. കോവിഡ് കാലം മുതൽ പ്രശാന്ത് ആർ.എസ്.എസ് അനുകൂല നിലപാടുകൾ സ്വീകരിച്ചയാളാണെന്നും എം.വി ജയരാജൻ പറഞ്ഞിരുന്നു.

















