തിരുവനന്തപുരം: കലകൾ ഒഴിഞ്ഞു പോകുന്നിടത്താണ് കലഹങ്ങളും കലാപങ്ങളും ഉണ്ടാകുന്നതെന്ന് ആലങ്കോട് ലീലാകൃഷ്ണൻ. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ സംഘടിപ്പിക്കുന്ന ഹേമന്തം 22ൽ ‘കലയുടെ മഴവില്ല് മാനവികതയുടെയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കലാപങ്ങൾക്ക് നടുവിൽ നിന്ന് സ്വന്തം കലയിലൂടെ മാ നിഷാദ എന്ന് പറയേണ്ടവനാണ് കലാകാരൻ എന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാനത്തിലൂടെ നമ്മൾ നേടിയെടുത്ത സ്നേഹത്തിന്റെയും മാനവികതയുടെയും മഴവില്ല് മാഞ്ഞുപോയിരിക്കുന്നുവെന്നും അതിനെ സംരക്ഷിക്കേണ്ടത് കലാകാരന്റെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹേമന്തം 22ന്റെ മൂന്നാം ദിവസത്തെ പരിപാടികൾ കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി.എന്‍.കരുണ്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനചടങ്ങിൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്.പ്രദീപ് അധ്യക്ഷനായി.

സംസ്‌കൃതി ഭവൻ സെക്രട്ടറി പ്രിയദർശനൻ.പി.എസ് സ്വാഗതം പറഞ്ഞു. ആലങ്കോട് ലീലാകൃഷ്ണനെയും അന്തരിച്ച സംഗീതജ്‌ഞൻ ആലപ്പുഴ ശ്രീകുമാറിന്റെ ഭാര്യ ഡോ കമല ലക്ഷ്മിയെയും ഷാജി.എൻ.കരുൺ ഉപഹാരം നൽകി ആദരിച്ചു. തുടര്‍ന്ന് ആലപ്പുഴ ശ്രീകുമാര്‍ ഫൗണ്ടേഷന്‍ പഞ്ചരത്ന കീര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.

ഹേമന്തം 22ന്റെ അവസാന ദിവസമായ നാളെ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫസര്‍ അലിയാര്‍ സാംബശിവന്‍, ഷേക്സ്പിയര്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്നു പാര്‍വതി ബാവുല്‍, ശാന്തിപ്രിയ എന്നിവരുടെ ബാവുല്‍ സന്ധ്യ അരങ്ങേറും.

















