തിരുവനന്തപുരം: കെ- റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും എതിരെ ക്രൂരമായ മര്‍ദനമുറയാണ് പൊലീസ് അഴിച്ചുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ബൂട്ട്‌സിട്ട് നാഭിക്ക് ചവുട്ടി. വീണു പോയ മറ്റൊരാളുടെ നെഞ്ചിലാണ് ബൂട്ട്‌സിട്ട് ചവിട്ടിയത്. ഇതിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. അതിന് ഒരു തെളിവിന്റെയും ആവശ്യമില്ല. എല്ലാ ദൃശ്യ മാധ്യമങ്ങളുടെ പക്കലും കൃത്യമായ തെളിവുകളുണ്ട്. ഏതെല്ലാം പൊലീസ് ഉദ്യോഗസ്ഥരാണ് അതിക്രമം കാട്ടിയതെന്നും വ്യക്തമാണ്. കാടന്‍ മര്‍ദനമുറകള്‍ അഴിച്ചുവിട്ടവര്‍ക്കെതിരെ ശക്തമായ നടപടി വേണം. ഇത്തരം മര്‍ദനമുറകള്‍ കൊണ്ടൊന്നും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ട. സമരം കൂടുതല്‍ ശക്തിപ്രാപിക്കും.
കേരളത്തില്‍ ഒരിടത്തും കല്ലിടാന്‍ അനുവദിക്കില്ല. ബലം പ്രയോഗിച്ച് കല്ലിട്ടാല്‍ ആ കല്ല് പിഴുത് മാറ്റും. ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സമരവുമായി യു.ഡി.എഫ് മുന്നോട്ടു പോകും. ഇത് ജനങ്ങളുടെ സമരമാണ്. രാഷ്ട്രീയ സമരമല്ല, ജനകീയ സമരമാണ്. ആ ജനകീയ സമരത്തിനൊപ്പം യു.ഡി.എഫ് ഉണ്ടാകും. കള്ളക്കേസെടുത്ത് പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട. ജയിലില്‍ പോകാന്‍ തയാറായി തന്നെയാണ് യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും നില്‍ക്കുന്നത്.
ഡല്‍ഹി പൊലീസ് കാണിച്ചതു പോലുള്ള ക്രൂരതയാണ് കേരള പൊലീസും കാട്ടിയത്. പൊലീസിനെ വിട്ട് സമരക്കാരെ വിരട്ടാന്‍ നോക്കുകയാണ്. ബൂട്ട്‌സിട്ട് പാവപ്പെട്ടവന്റെ നാഭിയില്‍ ചവിട്ടുന്നത് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഭൂഷണമാണോ? ഈ സമരത്തെ സി.പി.എം എങ്ങനെയാണ് കാണുന്നത്? ഈ കാടന്‍ രീതിയിലാണോ സമരത്തെ നേരിടുന്നത്?
ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സാധാരണ ജനങ്ങള്‍ക്കും എതിരെ കാലുയര്‍ത്തുന്ന പൊലീസുകാര്‍ക്ക് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ഇനി കാല്‍ ഉയര്‍ന്നതിന് മുന്‍പ് മൂന്നുവട്ടം ആലോചിക്കണം. അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ യു.ഡി.എഫ് യു.ഡി.എഫിന്റേതായ വഴി സ്വീകരിക്കും. ഇത് ഭീഷണിയായി വ്യാഖ്യാനിച്ചാലും കുഴപ്പമില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ അപ്പോള്‍ കാണാം. ഞങ്ങളുടെ പ്രവര്‍ത്തകന്റെ നാഭിയില്‍ ചവിട്ടിയിട്ട് ജനാധിപത്യം പറഞ്ഞു നില്‍ക്കാനുള്ള വിശാലമായ കാഴ്ചപ്പാടൊന്നും ഞങ്ങള്‍ക്കില്ല. എത്ര പ്രായമുള്ള ആളെയാണ് ചവിട്ടിയത്. വേണ്ടപ്പെട്ടവരുടെ ആരുടെയെങ്കിലും നാഭിക്ക് ചവിട്ടു കിട്ടുന്നത് ആലോചിച്ചാല്‍ മതി. അത്തരം പ്രവര്‍ത്തികളെ കേരളത്തില്‍ വച്ചുവാഴിക്കാനാകില്ല. ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തില്ലെങ്കില്‍ അപ്പോള്‍ കാണമെന്നു തന്നെയാണ് പറയുന്നത്.
ഡല്‍ഹിയില്‍ പൊലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ജനാധിപത്യ കക്ഷികളെല്ലാം ഒന്നിച്ച് പോരാടുകയാണ്. അതിനിടയിലാണ് സാധാരണക്കാര്‍ നടത്തിയ സമരത്തിനെതിരെ കേരളത്തില്‍ പൊലീസ് അതിക്രമമുണ്ടായത്. കോണ്‍ഗ്രസ് പതാക പിടിച്ചു വാങ്ങി. കെ- റെയിലുമായി ബന്ധപ്പെട്ടുണ്ടായ സമരത്തില്‍ ഏതെങ്കിലും ഒരു സ്ഥലത്ത് സമരക്കാരുടെ ഭാഗത്ത് നിന്നും അതിക്രമമുണ്ടായോ? നിയമവിരുദ്ധമായ കല്ലിടലിനെയാണ് സമരക്കാര്‍ തടഞ്ഞത്. കല്ലിട്ടാല്‍ പിഴുതെറിയുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. സമരക്കാരെ ക്രൂരമായി ആക്രമിക്കുകയാണ്. ഇതിനെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി മുന്നോട്ടു വന്നാല്‍ അതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

















