തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കോടതികളില്‍ നല്‍കുന്ന സത്യവാങ്മൂലത്തിലെയോ അപേക്ഷയിലെയോ ഉള്ളടക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഹൈക്കോടതി നിർദേശിച്ചു.
നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങളോട് ഉള്‍പ്പടെ ആരോടും അന്വേഷണ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തരുതെന്നാണ് ജസ്റ്റിസ് കൗസർ എടപ്പകത്തിന്‍റെ ഉത്തരവ്. തുടരന്വേഷണത്തിന് ഒന്നരമാസം സമയം അനുവദിച്ച ഉത്തരവിലാണ് പരാമര്‍ശം. അന്വേഷണ ഏജൻസി ശേഖരിച്ച എല്ലാ വസ്തുക്കളും രഹസ്യമായി സൂക്ഷിക്കാനും കോടതി നിര്‍ദേശമുണ്ട്.
അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങൾ ഉൾപ്പെടെ ആർക്കും ചോര്‍ത്തി നല്‍കാന്‍ പാടില്ല. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഡി.ജി.പി ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
അതേസമയം, നടൻ ദിലീപിൻ്റെ അഭിഭാഷകരുടെ ഫോൺ സംഭാഷണം ചോർന്ന സംഭവത്തിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനെതിരെ ബാർ കൗൺസിലിന് പരാതി. ഹൈക്കോടതി അഭിഭാഷകനായ സേതുരാമനാണ് പരാതിയുമായി ബാർ കൗൺസിലിനെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷനാണെന്നും അത് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് നിയമവിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ബാര്‍കൗണ്‍സില്‍ നിയമനടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. നടിയെ ആക്രമിച്ച കേസിൽ രാമൻപിള്ളയും അദ്ദേഹത്തിൻ്റെ ജൂനിയർ അഭിഭാഷകരും ദിലീപിനും സഹോദരൻ അനൂപിനോടും ഭാര്യാസഹോദരൻ സൂരജിനോടും സംസാരിക്കുന്നതിൻ്റെ ഓഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നത്.

















