ലോകത്ത് ഏകദേശം 1 ബില്യൺ ആളുകളെ ബാധിക്കുന്ന സാധാരണമായ നാഡീരോഗങ്ങളിലൊന്നാണ് മൈഗ്രേൻ. മൈഗ്രേൻ ബാധിക്കപ്പെടുന്ന എല്ലാവർക്കും അത് കൃത്യമായി തിരിച്ചറിയാൻ കഴിയണമെന്നില്ല.സാധാരണ തലവേദനയിൽ നിന്നും വ്യത്യസ്തമായ വേദനയാണ് ആളുകൾ മൈഗ്രേൻ വരുമ്പോൾ അനുഭവിക്കുന്നത്.
മൈഗ്രേൻ ഉണ്ടാകുന്ന സമയത്ത് അസഹനീയമായ തലവേദന, ഛർദ്ദി, ഓക്കാനം, തുടങ്ങിയ ലക്ഷണങ്ങളുംഉണ്ടാകാം. മൈഗ്രേൻ ബാധിച്ചിട്ടുള്ള ചില ആളുകളിൽ അതിന്റെ വേദന ചിലപ്പോൾ ദിവസങ്ങളോളം നീണ്ടു നിൽക്കാം.മൈഗ്രേൻ ഉണ്ടാകുന്ന വ്യക്തിക്ക് സാധാരണ തലവേദനയിൽ നിന്ന് വ്യത്യസ്തമായി തലയുടെ ഒരു വശത്ത് കഠിനമായവേദന അനുഭവപ്പെടും. എന്നാൽ ചില ലക്ഷണങ്ങളിലൂടെ മൈഗ്രേൻ യഥാസമയം തിരിച്ചറിഞ്ഞ് ഉടൻ തന്നെ വേണ്ട ചികിത്സ നൽകിയാൽ വേദന കുറയ്ക്കാൻ സാധിക്കുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
മൈഗ്രേൻ ഉണ്ടാകുന്ന സമയത്ത് തലവേദനയോടൊപ്പം വരുന്ന മറ്റ് ലക്ഷണങ്ങൾ ഈ അവസ്ഥയെ കൂടുതൽ വഷളാക്കുന്നു. മൈഗ്രേൻ അപകടകരമായി തീരുന്ന സാഹചര്യത്തിൽ ശരീരത്തിൽ മറ്റ് നിരവധി ലക്ഷണങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഉത്കണ്ഠ, വിശപ്പില്ലായ്മ, മലബന്ധം, ഭക്ഷണത്തോടുള്ള വിരക്തി, വിഷമം, തുടങ്ങിയ ലക്ഷണങ്ങൾ അതിൽ ഉൾപ്പെടുന്നു. ചിലരിൽ കുറച്ച് സമയത്തേക്ക് വിഷാദവും അനുഭവപ്പെടാറുണ്ട്.
മൈഗ്രേൻ ഉണ്ടാകുന്ന വ്യക്തിയ്ക്ക് വെളിച്ചമോ ശബ്ദമോ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് നേരിടുകയും അത്തരം സാഹചര്യങ്ങളിൽ തലവേദന കൂടുതലായി അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ആ സമയത്ത് അവരിൽ ആശയക്കുഴപ്പങ്ങളും തലവേദനയും ദാഹവും അനുഭവപ്പെടാം. ചില ആളുകൾക്ക് തലവേദനയുടെ സമയത്തോ അതിനു ശേഷമോ കാഴ്ച മങ്ങുകയോ കൈയിൽ സൂചി കുത്തുന്നതുപോലെ തോന്നുകയോ ചെയ്യും. ചിലർക്ക് ശരീരത്തിന്റെയോ മുഖത്തിന്റെയോ ഒരു വശത്ത് മരവിപ്പും ഉണ്ടാകാറുണ്ട്.
മാനസിക സമ്മർദ്ദം, ഭക്ഷണം സമയത്ത് കഴിക്കാതിരിക്കുക, വെയിൽ കൊള്ളുക, സ്‌ക്രീൻ അധികനേരം ഉപയോഗിക്കുക ഇങ്ങനെ നിരവധി സാഹചര്യങ്ങൾ കാരണം പലരിലും മൈഗ്രേൻ ഉണ്ടാകാം. രോഗം ബാധിച്ചാൽ ദീർഘകാലത്തേക്ക് ഈ അസുഖം ഉണ്ടാകും.ചുമയ്ക്കുമ്പോഴോ ചില ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പോഴോ കഠിനമായ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ കണ്ടു ചികിൽസിക്കേണ്ടതാണ്.
ഈ അവസ്ഥ ഏത് പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കാം. എന്നാൽ മൈഗ്രേൻ സാധാരണയായി കൗമാരപ്രായത്തിലാണ് ആരംഭിക്കുന്നത്. 30 വയസ്സിനോടടുത്ത് മൈഗ്രേൻ ഇടക്കിടക്ക് ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ വാർദ്ധക്യത്തിൽ മൈഗ്രേൻ വരാനുള്ള സാധ്യത കുറവാണ്. കൗമാര പ്രായത്തിലുള്ളവരിലും യുവാക്കളിലുമാണ് മൈഗ്രേൻ കൂടുതലായി കാണപ്പെടുന്നത്.
















