തൊടുപുഴ: കിണർ നിർമാണത്തിനിടെ റിങ് ഇറക്കുമ്പോൾ ഒരു ഭാഗം അടർന്ന് തലയിൽ വീണ് തൊഴിലാളി മരിച്ചു. തൊടുപുഴ ഒളമറ്റം കുന്നുമ്മൽ ശ്രീജിത് കൃഷ്ണ (ജിത്ത് -42) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9.45ഓടെ ആനക്കൂട് കവലക്ക് സമീപമാണ് സംഭവം.
മണക്കാട് നെല്ലിക്കാവ് വരമ്പനാൽ ജിഷ്ണുരാജ് ആനക്കൂടിന് സമീപം അടുത്തിടെ വാങ്ങിയ സ്ഥലത്ത് നിർമിച്ച കിണറ്റിൽ റിങ് ഇറക്കുമ്പോഴാണ് അപകടം. ശ്രീജിത് അടക്കം ഏഴുപേരാണ് ജോലിയിൽ ഏർപ്പെട്ടിരുന്നത്. ശ്രീജിത് കിണറിനകത്തും മറ്റുള്ളവർ പുറത്തുമായിരുന്നു. ഏഴ് റിങ്ങുകൾ കിണറിനുള്ളിൽ സ്ഥാപിച്ച ശേഷം എട്ടാമത്തെ റിങ് ഇറക്കുകയായിരുന്നു. കിണറിനുപുറത്ത് നിന്ന തൊഴിലാളികൾ പ്ലാസ്റ്റിക് കയറിൽ ഇറക്കിയ റിങ്ങിൻറെ ഒരു ഭാഗം അപ്രതീക്ഷിതമായി അടർന്ന് ശ്രീജിത്തിൻറെ തലയിൽ പതിക്കുകയായിരുന്നു.
നേരത്തേ സ്ഥാപിച്ച ഏഴ് റിങ്ങുകൾക്ക് മുകളിൽ നിന്നിരുന്ന ശ്രീജിത്ത് ഇതോടെ കിണറ്റിലേക്ക് വീണു. ഉടൻ മറ്റുള്ളവർ കിണറ്റിലിറങ്ങി ശ്രീജിത്തിനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. കണ്ണൂർ ഇരിട്ടി കുന്നുമ്മൽ പരേതനായ കൃഷ്ണൻറെയും ശ്രീമതിയുടെയും മകനായ ശ്രീജിത്ത് 15 വർഷത്തിലേറെയായി തൊടുപുഴയിലാണ് താമസം.
















