തിരുവനന്തപുരം: കെ.വി. തോമസിന്റെ വിഷയത്തിൽ നടപടിയെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും കെ റെയിലിൽ കെ.വി. തോമസിന്റെ നിലപാട് വിവരമില്ലായ്മയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പാർട്ടിയുടെ പ്രഖ്യാപിത ശത്രുവാണ് അദ്ദേഹം. ഈ വിഷയത്തിൽ ഹൈക്കമാൻഡിന് കത്തയച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ചത് രാഷ്ട്രീയത്തിലെ തറവാടിത്തമില്ലായ്മയാണ്. ഗുതുതര അച്ചടക്ക ലംഘനമാണ് നടത്തിയത്. പാർട്ടി പ്രവർത്തകരുടെ വികാരം വ്രണപ്പെട്ടതിനെ തുടർന്നാണ് നടപടി. അധികാര മോഹിയായ കെ.വി. തോമസ് സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് ഈ നിലപാട് കൈക്കൊള്ളുന്നതെന്നും സുധാകരൻ വിമർശിച്ചു.
സ്വന്തം നാട്ടുകാരും അച്യുതാനന്ദനും ആണ് തിരുത തോമസെന്ന് അദ്ദേഹത്തെ വിളിച്ചത്. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് വന്നെന്ന് പറയുന്ന തോമസിന്‍റെ ആസ്തി എത്രയാണെന്ന് പരിശോധിക്കണമെന്നും സുധാകരന്‍ പറഞ്ഞു. സിപിഎം വേദിയിൽ സഖാക്കളെ എന്ന് വിളിച്ച് പിണറായിയെ പുകഴ്ത്തിയുള്ള പ്രസംഗം തീർന്നതിന് പിന്നാലെയാണ് തോമസിനെതിരെ കെപിസിസി, എഐസിസി പ്രസിഡന്‍റിന് കത്തയച്ചത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ തോമസ് നടത്തിയ വാർത്താസമ്മേളനവും സെമിനാറിൽ പങ്കെടുത്തതും അച്ചടക്ക ലംഘനവും പ്രവർത്തകരുടെ വികാരത്തെ ഹനിക്കുന്നതുമായ നടപടിയാണെന്ന് എഐസിസിക്ക് അയച്ച കത്തിൽ കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തുന്നു. നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ മുൻനിലപാട്. എന്നാൽ എഐസിസി അംഗമായതിനാൽ തോമസിനെതിരായ നടപടി ഹൈക്കമാൻഡ് കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് കെപിസിസി പന്ത് ദില്ലിക്ക് തട്ടിയത്. പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുന്നതടക്കമുള്ള കെപിസിസിയുടെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിക്കാനാണ് സാധ്യത.
വിവാദങ്ങൾക്കൊടുവിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് കണ്ണൂരിൽ നടക്കുന്ന സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തിരുന്നു. ഹൈക്കമാൻഡ് രണ്ട് തവണ സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും കെ.വി. തോമസ് അത് നിരസിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം വേദിപങ്കിട്ടത്.

















