കോഴിക്കോട്: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സംസ്ഥാനത്തുടനീളം പാതകളിൽ കാമറകൾ ഒരുങ്ങിക്കഴിഞ്ഞു.സംസ്ഥാനത്തുടനീളം 700ഓളം കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ നിർമിതബുദ്ധി കാമറകൾ ഓട്ടോമാറ്റിക്കായി നിയമലംഘനങ്ങൾ പിടികൂടും. ഹെൽമറ്റ് ധരിക്കാത്തവരുടെയും ഇരുചക്രവാഹനങ്ങളിൽ രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്നവരുടെയും അമിതവേഗത്തിൽ പോകുന്ന വാഹനങ്ങളുടെയും ചിത്രങ്ങൾ കാമറയിൽ പതിയും.
നിയമലംഘനം കാമറയിൽ പതിഞ്ഞാൽ വാഹനവിവരം നേരിട്ട് ഇതിന്റെ സെർവറിലേക്കു പോകും. അവിടെനിന്ന് പിഴയടക്കേണ്ട വിവരം വാഹന ഉടമക്ക് എസ്.എം.എസായി ലഭിക്കുമ്ബോൾതന്നെ വിവരം പ്രത്യേക കോടതിയിലും എത്തിയിട്ടുണ്ടാവും. അതിനാൽ, കാമറയിൽപെട്ടാൽ പിഴയടക്കാതെ തലയൂരാനാവില്ല.
കാമറകൾ വാഹനങ്ങളുടെ നമ്പർ തിരിച്ചറിയുകയും വാഹനത്തിന്റെ അകത്തെ ദൃശ്യങ്ങൾ മുൻ ഗ്ലാസിലൂടെ പകർത്തിയെടുക്കുകയും ചെയ്യും. അതിനാൽ, ഡ്രൈവറോ സഹയാത്രികനോ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ പിടിവീഴും. യാത്രക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും കാമറയിലൂടെ പിടികൂടാനാകും. 25 മീറ്റർ പരിധിയിലുള്ള നിയമലംഘനങ്ങൾ വരെ ഒപ്പിയെടുക്കാൻ ഈ നിർമിതബുദ്ധി കാമറകൾക്കു കഴിയും.
ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചാൽ – 500 രൂപ.
ഹെൽമറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്താൽ -500 രൂപ.
3 പേർ ബൈക്കിൽ യാത്ര ചെയ്താൽ – 1000 രൂപ. (4 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടിയെ യാത്രക്കാരനായി പരിഗണിക്കും)
വാഹന യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ – 2000 രൂപ.
സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചാൽ – 500 രൂപ.
നിയമവിധേയമല്ലാതെ ക്രാഷ് ഗാർഡ്, എക്സ്ട്രാ ഫിറ്റിങ്സ് എന്നിവ കണ്ടെത്തിയാൽ – 5000 രൂപ.
അപകടകരമായ വിധം വാഹനത്തിനു പുറത്തേക്ക് ലോഡ് തള്ളി നിൽക്കുന്ന വിധം കയറ്റിയാൽ – 20000 രൂപ.
















