ചോറ്റാനിക്കര: ചോറ്റാനിക്കര ദേവിക്ക് (Chotanikkara devi) 60 സെന്റ് സ്ഥലം കാണിക്കയായി സമർപ്പിച്ച് ഭക്ത. ചേർത്തല സ്വദേശിനി ശാന്ത എൽ. പിള്ളയാണു (Santha L Pillai) മരണ ശേഷം തന്റെ പേരിലുള്ള ചേർത്തല പള്ളിപ്പുറത്തെ 60 സെന്റ് സ്ഥലം സ്ഥലം ദേവിക്കു കാണിക്കയായി നൽകിയത്. ഒരു മാസം മുമ്പ് ശാന്ത മരിച്ചു. ചോറ്റാനിക്കര ഉത്സവത്തിന്റെ പൂരം നാളായ ഇന്നലെ സഹോദരി ലക്ഷ്മി പി. പിള്ള ക്ഷേത്രത്തിലെത്തി വിൽപത്രം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാറിനു കൈമാറി.
20 വർഷത്തോളം ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ സൗജന്യമായി സേവനം ചെയ്ത ഭക്തയായിരുന്നു ശാന്ത. ഏക മകൻ മരിച്ചതോടെ ശാന്തയും ഭർത്താവും ചോറ്റാനിക്കരയിലേക്കു താമസം മാറി. പിന്നീട് മുഴുവൻ സമയവും ക്ഷേത്ര കാര്യങ്ങളുമായി ജീവിച്ചു. ഭർത്താവ് മരിച്ചതിന് ശേഷവും ശാന്ത ക്ഷേത്രത്തിൽ തുടർന്നു. ശാരീരിക അവശതകൾ അലട്ടിയതോടെ സഹോദരിയുടെ വീട്ടിലേക്കു താമസം മാറി. അസുഖബാധിതയായി കിടന്നപ്പോഴാണ് തന്റെ പേരിലുള്ള സ്ഥലം ദേവിക്കു സമർപ്പിക്കാൻ വിൽപത്രം എഴുതിയത്.
















