ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് (Covid) വ്യാപനം അതിരൂക്ഷം. ഇന്ന് 4862 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത്
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധ ഉയരുകയാണ്. ഒമിക്രോൺ വകഭേദം പ്രതീക്ഷിച്ചതിലും അധികം വ്യാപിച്ചേക്കാം എന്ന ആശങ്കയും സർക്കാരിനുണ്ട്. മാസങ്ങൾക്ക് ശേഷം 24 മണിക്കൂറിനുള്ളിൽ ആയിരത്തിലധികം പ്രതിദിന വർദ്ധനയും ഇന്നലെ രേഖപ്പെടുത്തി. ജനങ്ങൾ സാമൂഹിക നിയന്ത്രണങ്ങൾ ഏതാണ്ട് മറന്ന മട്ടിലും. മാസ്ക് വയ്ക്കാതെ തെരുവിലിറങ്ങുന്നവരെ ബോധവൽക്കരിക്കാൻ ഇന്നലെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വരെ നേരിട്ടിറങ്ങി.
രോഗം പടരാതിരിക്കാൻ നാളെ മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ രാവിലെ 5 വരെ കടകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ സിനിമാ തീയേറ്ററുകൾ അടക്കം ഒന്നിനും പ്രവർത്തിക്കാൻ അനുമതിയില്ല. രാത്രി പാൽ, പത്രം ആശുപത്രി, ഇന്ധന പമ്പുകൾ, ഗ്യാസ് സ്റ്റേഷനുകളടക്കം അവശ്യ സർവീസുകൾക്കും മാത്രമേ രാത്രി പ്രവർത്തിക്കാൻ അനുമതി ഉള്ളൂ. 1 മുതൽ 9 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് നാളെ മുതൽ വീണ്ടും ഓൺലൈൻ പഠനം മാത്രമായിരിക്കും. ഐടി കമ്പനികളോട് ജീവനക്കാർക്ക് വർക് ഫ്രം ഹോം സൗകര്യം നൽകാൻ സർക്കാർ നിർദേശിച്ചു.