ദെഹ്‌റാദൂണ്‍: മുസ്ലീം വനിതകളെ ഓണ്‍ലൈന്‍ ലേലത്തിന് വെച്ച് അധിക്ഷേപിച്ച ബുള്ളി ബായ് ആപ് കേസില്‍ 18-കാരിയായ പ്രതി ഉത്തരാഖണ്ഡില്‍ അറസ്റ്റില്‍. രുദ്രാപുരില്‍ നിന്നാണ് യുവതി അറസ്റ്റിലായത്. ഈ കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ പ്രതിയാണ് യുവതി.
ബുള്ളി ബായ് വിവാദവുമായി ബന്ധപ്പെട്ട് ഒരു എഞ്ചിനീയറിങ് വിദ്യാർഥിയേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വിശാൽ ഝാ എന്ന വിദ്യാർഥിയെ ബെംഗളൂരുവിൽ വച്ചാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച അറസ്റ്റിലായ പെണ്‍കുട്ടി പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള വ്യക്തിയാണ്. കേസില്‍ പെണ്‍കുട്ടിയുടെ പങ്ക് സംബന്ധിച്ച് ഔദ്യോഗിക വിവരം ഒന്നും ലഭ്യമായിട്ടില്ല.
ജനുവരി ഒന്നിനാണ് ‘ബുള്ളി ബായ്’ എന്ന ആപ്പിലൂടെ പ്രശസ്തരായ നൂറോളം മുസ്ലിം വനിതകളെ വിൽപനക്ക് വെച്ച സംഭവം വിവാദമായത്. വിഖ്യാത നർത്തകിയും നടിയുമായ ശബാന ആസ്മി, ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ ഭാര്യ, ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിർന്ന മാധ്യമപ്രവർത്തക സബാ നഖ്വി, റേഡിയോ ജോക്കി സായിമ, സാമൂഹികപ്രവർത്തക സിദ്‌റ, മാധ്യമപ്രവർത്തക ഖുർറത്തുൽഐൻ റെഹ്ബർ, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മുസ്ലിം സ്ത്രീകളെയാണ് ഇവരുടെ ചിത്രങ്ങൾ സഹിതം ആപ്പിൽ വിൽപനയ്ക്കു വച്ചിരിക്കുന്നത്.
യുവതിയെ അറസ്റ്റ് ചെയ്ത ഉത്തരാഖണ്ഡ് പോലീസ് അന്വേഷണസംഘത്തിന്റെ ഭാഗമല്ലാത്തതിനാല്‍ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുക മുംബൈ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയശേഷം മാത്രമാകും.
കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തുവന്ന ‘സുള്ളി ഡീൽസ്’ എന്ന ആപ്പിന്റെ മറ്റൊരു പതിപ്പാണ് ‘ബുള്ളി ബായ്’. ഹിന്ദുത്വ വർഗീയവാദികൾ മുസ്ലിം വനിതകളെ അധിക്ഷേപിച്ച് വിളിക്കാൻ ഉപയോഗിക്കുന്ന പദമാണ് ‘സുള്ളി’. സുള്ളി ഓഫ് ദ ഡേ എന്ന പ്രയോഗംവെച്ചാണ് സ്ത്രീകളുടെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചത്. ഗിറ്റ്ഹബ്ബ് എന്ന പ്ലാറ്റ്ഫോം വഴി ഹോസ്റ്റ് ചെയ്യുന്ന ആപ്പാണ് ‘ബുള്ളി ബായ്’. സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ ഡെവലപ്പിങ് കമ്പനിയാണ് ഗിറ്റ്ഹബ്ബ്.
















