ന്യൂഡൽഹി: ഒമിക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി ഡൽഹി സർക്കാർ. യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. അവശ്യ സർവീസ് ഒഴികെയുള്ളവക്ക് നിയന്ത്രണം ഏർപ്പെടുത്തും.
സ്കൂളുകൾ, കോളജ്, സ്വിമ്മിംഗ് പൂൾ, ജിം, തീയറ്റർ എന്നിവ അടച്ചിടും. സ്വകാര്യസ്ഥാപനങ്ങളിൽ 50 ശതമാനം ജോലിക്കാരെ മാത്രമേ അനുവദിക്കു. വിവാഹ-മരണ ചടങ്ങുകൾക്ക് 20 പേർമാത്രമെ പങ്കെടുക്കാവൂ. ഹോട്ടലുകളിൽ പ്രവേശനം 50 ശതമാനമാക്കി ചുരുക്കി. മെട്രോയിലും 50 ശതമാനം യാത്രക്കാർക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ.
ഇടവിട്ട ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി എട്ടു വരെ മാത്രമെ കടകൾ തുറക്കു. ഒട്ടോ റിക്ഷയിൽ രണ്ടു പേരിൽ കൂടുതൽ ആളുകൾക്ക് സഞ്ചരിക്കാൻ സാധിക്കില്ല. എന്നാൽ നിയന്ത്രണം എന്നുമുതലാണ് നടപ്പിൽ വരികയെന്ന് വ്യക്തമാക്കിയിട്ടില്ല. നിയന്ത്രണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിനു മുകളിലാണ്. കോവിഡ് കേസുകൾ കൂടുന്നുണ്ടെങ്കിലും പലർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. കൂടുതൽ ഓക്‌സിജൻ ഉപയോഗമോ വെന്റിലേറ്ററിന്റെ ആവശ്യമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കെജ്‌രിവാൾ അറിയിച്ചു
















